ന്യൂഡെൽഹി: വിവാദ വ്യവസായി വിജയ് മല്യക്കെതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. കോടതി ഉത്തരവ് ലംഘിച്ച് വിജയ് മല്യ 2017ൽ 40 ദശലക്ഷം ഡോളർ മകൾക്ക് കൈമാറിയ കേസിലാണ് വിധി. വിജയ് മല്യ കുറ്റക്കാരാനാണെന്ന് നേരത്തെ കോടതിയിൽ തെളിഞ്ഞിരുന്നു. ബ്രിട്ടണിലേക്ക് ഒളിച്ചുകടന്ന മല്യയുടെ അഭാവത്തിലാണ് കേസിൽ വിചാരണ പൂർത്തിയായത്. ജസ്‌റ്റിസ് യുയു ലളിത്, ജസ്‌റ്റിസ് രവീന്ദ്ര ഭട്ട്, ജസ്‌റ്റിസ് പിഎസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുക.
സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റക്കാരനായി രാജ്യം വിട്ട് നിൽക്കേയാണ് വിവിധ മാർഗങ്ങളിലൂടെ ഇന്ത്യയിലും വിദേശത്തുമായി സൂക്ഷിച്ചിരുന്ന പണം മല്യ മകളുടെ പേരിലേക്ക് മാറ്റിയത്. കഴിഞ്ഞ ഹിയറിംഗിൽ കോടതി മല്യയ്‌ക്ക് മറുപടി നൽകാനുള്ള അവസാന അവസരം നൽകിയിരുന്നു. കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനായ വ്യക്‌തി നേരിട്ടോ അല്ലാതേയോ ഹാജരാകാനാണ് സമയം നൽകിയിരിക്കുന്നത്.
ഇന്ന് മല്യ ഹാജരായില്ലെങ്കിൽ കോടതിയുടെ തീരുമാനം നിർണായകമാകും. കോടതിയുടെ തീരുമാനത്തിനെതിരെ മല്യ നൽകിയ പുനഃപരിശോധനാ ഹരജിയും സുപ്രീം കോടതി തള്ളിയിരുന്നു. നിലവിൽ ബ്രിട്ടണിലുള്ള മല്യയെ ഇതുവരെ കൈമാറിയിട്ടില്ല. 9000 കോടിയുടെ ബാങ്ക് തട്ടിപ്പാണ് മല്യ നടത്തിയത്. തന്റെ മദ്യ വ്യാപാരത്തിനൊപ്പം കിംഗ്‌ഫിഷർ വിമാനക്കമ്പിയുടെ ഇടപാടുകളിലും ബാങ്കുകളെ വഞ്ചിച്ചുവെന്ന് മല്യക്കെതിരെ ആരോപണമുണ്ട്.
Most Read: ശ്രീലങ്കയ്‌ക്ക് ഇന്ത്യയുടെ കൂടുതൽ സഹായം; 3.8 ബില്യൺ ഡോളർ അനുവദിച്ചു