ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സുരക്ഷാ വെട്ടിക്കുറച്ചതായി ഡെൽഹി സർക്കാർ. ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി മികച്ച പ്രകടനം കാഴ്‌ചവെച്ചതിന് പിന്നാലെയാണ് ബിജെപി നേതൃത്വത്തിന്റെ നിർദേശപ്രകാരം സുരക്ഷ പിൻവലിച്ചത്. ഡെൽഹി പോലീസിന്റെ 6 കമാൻഡോകളാണ് കെജ്‌രിവാളിന്റെ സുരക്ഷാസേനയിൽ ഉണ്ടായിരുന്നത്. നിലവിൽ ഇത് രണ്ടുപേരായി കുറച്ചുവെന്നാണ് ആരോപണം.
ഗുജറാത്തിലെ സൂറത്തിൽ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി 27 സീറ്റുകൾ നേടിയിരുന്നു. ഇവിടെ റാലിയും അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇസഡ് പ്ളസ് വിഭാഗത്തിലെ സുരക്ഷയാണ് കെജ്‌രിവാളിന് ലഭിച്ചുവന്നിരുന്നത് ഇത് ഇസഡ് പ്ളസ് കംപ്‌ളീറ്റ് വിഭാഗത്തിലേക്ക് മാറ്റിയെന്നാണ് ആക്ഷേപം.
ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളിലാണ് നിലവിൽ കെജ്‌രിവാൾ. കഴിഞ്ഞ ദിവസങ്ങളിൽ കെജ്‌രിവാൾ റോഡ് ഷോകൾ അടക്കം സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു. പൊതുവേദികളിൽ മുൻപ് പലതവണ കെജ്‌രിവാളിന് എതിരെ കയ്യേറ്റശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇപ്പോഴും ഇത്തരം ഭീഷണികളെ കുറിച്ച് രഹസ്യാന്വേഷണ റിപ്പോർട്ടുകളുമുണ്ട്.
അതേസമയം, ഡെൽഹി സർക്കാറിന്റെ ആരോപണത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. മുൻപ് ഉണ്ടായിരുന്ന സുരക്ഷ ഇനിയും ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read also:ശന്തനുവിന്റെ അറസ്‌റ്റ് മാർച്ച് 9 വരെ വിലക്കി ഡെൽഹി കോടതി