കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗവും സിപിഎം നേതാവുമായ കെപി. ശങ്കരദാസിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്.
കേസിലെ മറ്റു പ്രതികൾക്കെല്ലാം നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെ ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അറസ്‌റ്റ് ചെയ്‌ത മുഴുവൻ പ്രതികളും ജാമ്യം നേടി പുറത്തിറങ്ങി. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ്പവുമായി ബന്ധപ്പെട്ട കേസിലും ശങ്കരദാസ് 90 ദിവസം ജയിലിൽ കിടന്നിരുന്നു.
എന്നാൽ, എസ്ഐടിക്ക് സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചിരുന്നില്ല. കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന അവസാനത്തെ പ്രതിയായിരുന്നു ശങ്കരദാസ്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ ശങ്കരദാസ് ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കോടതി തള്ളിയിരുന്നു. ജനുവരി 14-നാണ് ശങ്കരദാസിനെ എസ്ഐടി അറസ്‌റ്റ് ചെയ്‌തത്.
പക്ഷാഘാതത്തെ തുടർന്ന് ചികിൽസയിൽ കഴിയുന്ന ശങ്കരദാസിന്റെ അറസ്‌റ്റ് ജനുവരി 14ന് രാത്രി ഏഴിന് ആശുപത്രിയിൽ എത്തിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. സ്വർണക്കൊള്ളയ്‌ക്ക് വഴിവയ്‌ക്കുന്ന തരത്തിലുള്ള തീരുമാനങ്ങളിൽ ശങ്കരദാസ് അടക്കം ബോർഡിലെ മൂന്ന് അംഗങ്ങൾക്കും കുറ്റകരമായ ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ശങ്കരദാസിനെ അറസ്‌റ്റ് ചെയ്യാത്തതിൽ എസ്ഐടിക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയിരുന്നു.
മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്‌ണൻ പോറ്റി, മുൻ തിരുവാഭരണം കമ്മീഷണർ കെഎസ്. ബൈജു, തന്ത്രി കണ്‌ഠരര് രാജീവര്, മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ, എൻ. വാസു, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ എസ്. ശ്രീകുമാർ, എ. പത്‌മകുമാർ എന്നിവർ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ







































