ശബരിമല: തീർഥാടകരുടെ ശരണ കീർത്തനങ്ങളാൽ ഭക്‌തിസാന്ദ്രമായി ശബരിമല. മകരജ്യോതി ദർശനത്തിനായി പർണശാലകൾ കെട്ടിയാണ് തീർഥാടകർ കാത്തിരിക്കുന്നത്. സന്ധ്യാവേളയിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ തെളിയുന്ന മകരജ്യോതിക്കായി ലക്ഷങ്ങളാണ് കാത്തിരിക്കുന്നത്. മകരസംക്രമണ സന്ധ്യയ്‌ക്കായുള്ള കാത്തിരിപ്പിലാണ് പൂങ്കാവനത്തിലെ 18 മലകളും.
അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ ശരംകുത്തിയിൽ സ്വീകരിക്കും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. പിന്നാലെ പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിയും. ഇതേസമയം, ആകാശത്ത് മകര നക്ഷത്രവും ദൃശ്യമാകും.
കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിനെത്തിയ തീർഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. പഴുതടച്ച സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദിവസം സന്നിധാനത്ത് 1800, പമ്പയിൽ 800, നിലയ്‌ക്കലിൽ 700 എന്നിങ്ങനെ പോലീസ് ഉദ്യോഗസ്‌ഥർ ഡ്യൂട്ടിയിൽ ഉണ്ടാവും. മറ്റ് വ്യൂ പോയിന്റുകളുള്ള ജില്ലകളിലും ക്രമീകരണമായി. കോട്ടയം ജില്ലയിൽ 650, ഇടുക്കി 1050 പോലീസ് ഉദ്യോഗസ്‌ഥരെയും സുരക്ഷാ ജോലികൾക്ക് നിയോഗിച്ചു.
ഇന്ന് രാവിലെ പത്തിന് ശേഷം തീർഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല. ഉച്ചപൂജ കഴിഞ്ഞു ഒരുമണിക്ക് നട അടച്ചാൽ വൈകിട്ട് തീരുവാഭരണം സന്നിധാനത്ത് എത്തി ദീപാരാധനയും മകരജ്യോതി ദർശനവും കഴിഞ്ഞശേഷം മാത്രമേ തീർഥാടകരെ 18ആംപടി കയറാൻ അനുവദിക്കൂ. ഉച്ചയ്‌ക്ക് ശേഷം സോപാനത്തേക്കുള്ള പ്രവേശനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി.
തിരുവാഭരണ ഘോഷയാത്ര, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന എന്നിവ നടക്കുന്നതിനാൽ ദേവസ്വം വിജിലൻസ് എസ്‌പി ഒപ്പിട്ട സ്‌പെഷ്യൽ പാസ് ഉള്ളവരെ മാത്രമേ തിരുമുറ്റത്തേക്ക് പ്രവേശിപ്പിക്കൂ. മകരജ്യോതി ദർശനത്തിന് ശേഷം 18ആംപടി കയറാൻ അനുവദിക്കുന്നതിന് പുറമെ വടക്കേ നടയിലൂടെ സോപാനത്ത് എത്തി തിരുവാഭരണം ചാർത്തി കണ്ടുതൊഴാനും അവസരം ലഭിക്കും. ഇന്ന് വൈകിട്ട് പുല്ലുമേട്ടിൽ നിന്ന് സന്നിധാനത്തേക്ക് തീർഥാടകരെ കടത്തിവിട്ടില്ല.
വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രിയാത്ര അനുവദിക്കില്ല. തീർഥാടകർ പുല്ലുമേട്ടിൽ മകരവിളക്ക് ദർശിച്ച ശേഷം തിരികെ സത്രത്തിലേക്ക് മടങ്ങുക. അടുത്തദിവസം രാവിലെ മാത്രമേ സന്നിധാനത്തേക്ക് യാത്ര അനുവദിക്കൂ. ശബരിമലയിൽ നിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ ഒമ്പത് മുതൽ ഉച്ചയ്‌ക്ക് രണ്ടുവരെ യാത്ര ചെയ്യാം. മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുന്നവരെ തടയാൻ സുരക്ഷയെ മുൻനിർത്തി പോലീസും വനംവകുപ്പും പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്