ന്യൂഡെൽഹി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സംസ്‌ഥാന സർക്കാർ. മതാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മതപണ്ഡിതർ തീരുമാനം എടുക്കുന്നതാണ് ഉചിതമെന്നും മതാചാരം പുറത്തുള്ളവർക്ക് പൊതുതാൽപര്യ ഹരജിയിലൂടെ ചോദ്യം ചെയ്യാനാകില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.
17 പേജുള്ള സത്യവാങ്മൂലമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്. ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മതപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2008ൽ വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് നൽകിയ സത്യവാങ്മൂലത്തിലും ഈ നിർദ്ദേശം ഉണ്ടായിരുന്നു.
എന്നാൽ, ശബരിമലയിൽ പ്രായഭേദമന്യേ സ്‌ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന അന്നത്തെ സത്യവാങ്മൂലത്തിലെ പ്രധാന നിലപാടിൽ നിന്ന് ഇത്തവണ സർക്കാർ പിന്നോട്ട് പോയി. യുവതീ പ്രവേശത്തെ അനുകൂലിച്ച് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാരാണ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നിലപാട് തിരുത്തിയത്.
തിരഞ്ഞെടുപ്പിൽ വിശ്വാസികളെ എതിരാക്കുന്ന ഒരു തീരുമാനവും വേണ്ടെന്നാണ് പാർട്ടിയുടെയും എൽഡിഎഫിന്റെയും നിലപാട്. വിഷയം വലിയതോതിൽ ആയുധമാക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുമെന്ന ആശങ്കയും സർക്കാരിനുണ്ട്. നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡും വിഷയത്തിൽ നിലപാട് മാറ്റിയിരുന്നു. ആചാരാനുഷ്‌ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാടാണ് ദേവസ്വം ബോർഡും സ്വീകരിച്ചത്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ






































