ന്യൂഡെൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമം. സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിലായി. കാറിൽ ഉണ്ടായിരുന്ന യുപി സ്വദേശികളായ മോനു കുമാർ, ഗൗരവ് എന്നിവരാണ് അറസ്‌റ്റിലായത്. ഉത്തർപ്രദേശിൽ നിന്ന് ഡെൽഹിയിലേക്കുള്ള യാത്രയിലാണ് അപകടം. ഒരു സ്‌കോർപിയോ കാറാണ് ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. ഗവർണർ സുരക്ഷിതനാണെന്നാണ് റിപ്പോർട്.
കാർ ഓടിച്ചിരുന്ന ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. ഇന്നലെ രാത്രിയാണ് സംഭവം. രണ്ടു തവണ ഇത്തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടായി. ആദ്യം വാഹനം തട്ടാതിരിക്കാൻ ഗവർണറുടെ വാഹനം വെട്ടിച്ചുമാറ്റി. എന്നാൽ, കുറച്ചുദൂരം കൂടി ചെന്നപ്പോൾ കാർ നിർത്തിയിട്ടിരിക്കുന്നത് കാണുകയായിരുന്നു. വാഹനവ്യൂഹം മുന്നോട്ട് പോയപ്പോൾ വീണ്ടും സ്കോർപിയോ കാർ തട്ടാൻ ശ്രമിച്ചെന്നും പോലീസ് പറയുന്നു.
കാർ വെട്ടിച്ചു മാറ്റിയതിനാൽ അപകടം ഒഴിവായി. സിസിടിവി പരിശോധിച്ചു യുപി പോലീസ് കാർ കസ്‌റ്റഡിയിൽ എടുത്തു. വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചത് മനഃപൂർവമാണോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്. കേസ് രജിസ്‌റ്റർ ചെയ്‌തെന്നും അന്വേഷണം നടക്കുകയാണെന്നും യുപി പോലീസ് അറിയിച്ചു.
Most Read| 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പ്രതി









































