ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ കണ്ടെത്താനാകാതെ പോലീസ്. അഞ്ചുവയസുകാരിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പ്രതി അസ്‌ഫാക് ആലം പോലീസിന് മൊഴി നൽകി. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയത്. സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് അസ്‌ഫാക് പോലീസിന് നൽകിയ മൊഴി. കുട്ടിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
അസ്‌ഫാക്കിന്റെ രണ്ടു സുഹൃത്തുക്കളും പോലീസ് കസ്‌റ്റഡിയിലുണ്ട്. ഇവരെയും ചോദ്യം ചെയ്‌ത് വരികയാണ്. മുക്കത്ത് പ്ളാസയിൽ വാടകയ്‌ക്ക് താമസിക്കുന്ന ബീഹാർ ബിഷാംപറവൂർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെയാണ്(5) തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിന് സമീപത്തെ കെട്ടിടത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ഇതേ കെട്ടിടത്തിൽ രണ്ടു ദിവസം മുൻപ് താമസിക്കാനെത്തിയ ആളാണ് അസം സ്വദേശിയായ അസ്‌ഫാക് ആലം.
ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തെങ്കിലും പരസ്‌പരവിരുദ്ധമായാണ് സംസാരിച്ചിരുന്നത്. ലഹരിക്ക് അടിമയാണെന്ന് സംശയുമുള്ളതായി പോലീസ് പറയുന്നു. സിസിടിവി പരിശോധിച്ചപ്പോൾ പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോയതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. വെള്ളിയാഴ്‌ച പകൽ മൂന്ന് മണിയോടെയാണ് സംഭവം. രാംധറും ഭാര്യ നീതു കുമാരിയും വൈകിട്ട് ജോലി കഴിഞ്ഞു വന്നപ്പോഴാണ് കുട്ടിയെ കാണാനില്ലാത്ത വിവരം അറിഞ്ഞത്.
പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പ്രതിയായ അസ്‌ഫാക് ആലത്തെ പിടികൂടിയത്. കുട്ടിയെ കൊണ്ടുപോയി ഫ്രൂട്ടി വാങ്ങി നൽകിയെന്നും പിന്നീട് കുട്ടിയെ കണ്ടില്ലെന്നും പ്രതി പോലീസിന് മൊഴി നൽകി.
Most Read| സർക്കാർ സഹായം വൈകുന്നു; ദയാബായിയുടെ ഏകദിന ഉപവാസ സമരം ഇന്ന്