കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്താൽ ചിലരെ കസ്‌റ്റഡിയിൽ എടുത്തതായി സൂചന. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വെള്ളനിറത്തിലുള്ള കാറിന് വ്യാജ നമ്പർ പ്‌ളേറ്റ് നിർമിച്ചു നൽകിയെന്ന് സംശയിക്കുന്ന ചാത്തന്നൂർ ചിറക്കര സ്വദേശി ഉൾപ്പടെ പോലീസ് കസ്‌റ്റഡിയിലായതായാണ് വിവരം.
അതേസമയം, കുട്ടിയുടെ പിതാവ് റെജിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. നഴ്‌സുമാരുടെ റിക്രൂട്ട്മെന്റും നഴ്‌സിങ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും ഇതിൽ സ്‌ഥിരീകരണമായിട്ടില്ല. കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ളാറ്റിൽ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു.
ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛൻ. പിതാവ് റെജിയുടെ ഒരു ഫോൺ അന്വേഷണ സംഘം കസ്‌റ്റഡിയിലും എടുത്തിട്ടുണ്ട്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് കൂടിയാണ് റെജി. ഈ സ്‌ഥാനവുമായി തട്ടിക്കൊണ്ടു പോകലിന് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ടു റെജിയെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. സംഘടനയിൽപ്പെട്ട ചിലരെ ഇതിനോടകം ചോദ്യം ചെയ്‌തിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടു മുൻവൈരാഗ്യമുള്ള ചിലർ ക്വട്ടേഷൻ സംഘത്തിന്റെ സഹായം തേടിയോ എന്നാണ് പോലീസ് സംശയിക്കുന്നത്.
അതിനിടെ, സംഭവത്തിൽ കൂടുതൽ പ്രതികളുടെ രേഖാചിത്രങ്ങൾ പോലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. രണ്ടു സ്‌ത്രീകളുടേയും ഒരു പുരുഷന്റേയും രേഖാ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ആറുവയസുകാരിയുടെ നിർണായക മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് രേഖാചിത്രങ്ങൾ തയ്യാറാക്കിയത്. സംഘത്തിൽ രണ്ടു സ്‌ത്രീകൾ ഉണ്ടെന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവർ, രാത്രിയിൽ കഴിഞ്ഞ വീട്ടിൽ കുട്ടിയെ പരിചരിച്ച യുവതി, ഓട്ടോയിൽ കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവിട്ട സ്‌ത്രീ എന്നിവരുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇവരെക്കുറിച്ചു വിവരങ്ങൾ ലഭിക്കുന്നവർ കൊല്ലം റൂറൽ പോലീസിന്റെ 9497980211 എന്ന നമ്പറിൽ വിളിച്ചു വിവരങ്ങൾ അറിയിക്കണമെന്നും അന്വേഷണ സംഘം അറിയിച്ചു.
Most Read| ‘ഒപ്പുവെച്ചത് നിയമവിരുദ്ധമെന്ന് അറിഞ്ഞുകൊണ്ട്, മുഖ്യമന്ത്രിയുടെ സമ്മർദ്ദമുണ്ടായി’; ഗവർണർ