കൊച്ചി: റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പിന്റെ നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബർ 18 വരെയാണ് പെർമിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ബസ് പിടിച്ചെടുക്കുകയാണെങ്കിൽ പിഴ ഈടാക്കി വിട്ടുനൽകണമെന്നും കോടതി നിർദ്ദേശിച്ചു.
അതേസമയം, പെർമിറ്റ് കാലാവധി അവസാനിച്ചെന്ന സർക്കാർ വാദത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും കോടതി വ്യക്‌തമാക്കി. തുടർച്ചയായി നിയമലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം ഗതാഗത സെക്രട്ടറി റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത്. 2023ലെ ഓൾ ഇന്ത്യ ടൂറിസ്‌റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന കാരണത്താൽ കൂടിയാണ് നടപടിയെന്നും ഉത്തരവിൽ ഉണ്ടായിരുന്നു.
കോഴിക്കോട് സ്വദേശിയായ കിഷോർ എന്നയാളുടെ പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. ബസിന്റെ നടത്തിപ്പ് ഗിരീഷിന് നൽകിയിരിക്കുകയായിരുന്നു. അതേസമയം, സർക്കാർ നടപടി പ്രതീക്ഷിച്ചിരുന്നുവെന്ന് പെർമിറ്റ് റദ്ദാക്കിയതിന് പിന്നാലെ ബസുടമ കെ കിഷോർ പ്രതികരിച്ചിരുന്നു. നിയമം പാലിച്ചാണ് മുന്നോട്ട് പോയതെന്നും, നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് കോടതി വ്യക്‌തമാക്കുമെന്നും കിഷോർ പ്രതികരിച്ചിരുന്നു.
ഓൾ ഇന്ത്യ ടൂറിസ്‌റ്റ് പെർമിറ്റ് വാഹനങ്ങൾ സ്‌റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വാഹനങ്ങൾ നിയമം ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താമെന്നും കോടതി വ്യക്‌തമാക്കിയിരുന്നു.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ പിഴ ചുമത്തിയതിനെതിരെ കൊല്ലം സ്വദേശികൾ നൽകിയ ഹരജിയിലായിരുന്നു കോടതിയുടെ നിർണായക ഉത്തരവ് പുറത്തുവന്നത്. റോബിൻ ബസുമായി ബന്ധപ്പെട്ട വിവാദങ്ങൾ സംസ്‌ഥാനത്ത് വലിയ രീതിയിൽ നടക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണമെന്നത് ശ്രദ്ധേയമാണ്.
Most Read| മുഴുവൻ പലസ്‌തീൻകാരേയും മോചിപ്പിച്ചാൽ ഇസ്രയേൽ സൈനികരെ വിട്ടയക്കാം; ഹമാസ്