കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി നാളെ കോടതിയിൽ കസ്‌റ്റഡി അപേക്ഷ നൽകും.
പോലീസ് അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമായി പ്രതികളുടെ മൊഴിയിലുള്ള അവ്യക്‌തത ഉൾപ്പടെ മാറുന്നതിനായി വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈം ബ്രാഞ്ച് നീക്കം. കേസ് അന്വേഷണം ഇതുവരെ പൂയപ്പള്ളി പോലീസാണ് നടത്തിയിരുന്നത്. ഇന്ന് ഉച്ചയോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കിയത്. 13 അംഗ ക്രൈം ബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൊല്ലം ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകാനിരിക്കേയാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്. കാറിലുണ്ടായിരുന്നത് ഒരു സ്‌ത്രീയും മൂന്ന് പുരുഷൻമാരും എന്നാണ് ദൃക്‌സാക്ഷിയായ സഹോദരന്റെ മൊഴി. എന്നാൽ, തട്ടിക്കൊണ്ടുപോകൽ തടയാനുള്ള ബലപ്രയോഗത്തിനിടയിലെ മാനസികാവസ്‌ഥയിൽ തോന്നിയതാകാമെന്നാണ് പോലീസ് പറയുന്നത്.
ഇത്തരത്തിൽ പ്രതികളുടെ മൊഴിയിലെ അവ്യക്‌തത ഉൾപ്പടെ മാറേണ്ട സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതേസമയം, പ്രതികളെ ഈ മാസം 15 വരെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്. ചാത്തന്നൂർ സ്വദേശി പത്‌മകുമാർ ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്. അനിത കുമാരിയെയും അനുപമയെയും അട്ടക്കുളങ്ങര വനിതാ ജയിലിലേക്കാണ് മാറ്റിയത്. പത്‌മകുമാറിനെ പൂജപ്പുര ജയിലിലേക്കും മാറ്റി.
Most Read| ചിന്നക്കനാലിൽ 364.39 ഹെക്‌ടർ ഭൂമി റിസർവ് വനം; പ്രാഥമിക വിജ്‌ഞാപനം മരവിപ്പിച്ചു