തിരുവനന്തപുരം: ആശുപത്രിയിൽ തുടരുന്ന രണ്ടു വയസുകാരിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കൾ രംഗത്ത്. പേട്ടയിൽ നിന്ന് കാണാതായി 19 മണിക്കൂറിന് ശേഷം ഓടയിൽ നിന്ന് കണ്ടെത്തിയ കുട്ടിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കൾ എസ്എടി ആശുപത്രിയിൽ ബഹളം വെച്ചത്.
കുട്ടിയുടെ മാതാപിതാക്കൾ അടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. കുട്ടിയെ ഒരാഴ്‌ച ആശുപത്രിയിൽ നിരീക്ഷണത്തിൽ വെക്കണമെന്നാണ് ആശുപത്രി അധികൃതരോട് പോലീസ് ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് പ്രതിഷേധം. ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. അതേസമയം, കുട്ടിയെ കാണാതായി മൂന്ന് ദിവസമായിട്ടും കേസിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല.
പുലർച്ചെ ഒരുമണിമുതൽ കാണാതായ കുഞ്ഞിനെ രാത്രി 7.30ന് കൊച്ചുവേളി റെയിൽവേ സ്‌റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നാണ് കണ്ടെത്തിയത്. കുട്ടി എങ്ങനെ ഇവിടെ എത്തി എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. തിരച്ചിൽ ശക്‌തമായപ്പോൾ ഇരുട്ടിന്റെ മറവിൽ പ്രതികൾ ഉപേക്ഷിച്ച് പോയതാണോയെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് ഉള്ളത്.
നാടോടി സംഘങ്ങൾ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് പോലീസ് അന്വേഷണം തുടരുന്നത്. പൊന്തക്കാട്ടിലേക്ക് കുട്ടി സ്വയം നടന്നുപോകില്ലെന്നാണ് കുട്ടിയുടെ അച്ഛൻ പറയുന്നത്. സംഭവത്തിൽ ആരെയും സംശയമില്ലെന്നും, തങ്ങളുടെ സംഘത്തിൽ ഉള്ളവർ കുട്ടിയെ കൊണ്ടുപോകില്ലെന്നും അപ്പൂപ്പനും പ്രതികരിച്ചു. എസ്എടി ആശുപത്രിയിൽ ചികിൽസയിലുള്ള കുഞ്ഞിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് മെഡിക്കൽ സംഘം അറിയിച്ചു.
Most Read| ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം