ഇടുക്കി: ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്‌ടർ ഭൂമി റിസർവ് വനമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച വനംവകുപ്പ് പുറത്തിറക്കിയ പ്രാഥമിക വിജ്‌ഞാപനം സർക്കാർ മരവിപ്പിച്ചു. പ്രതിഷേധം ശക്‌തമായതോടെ, ചിന്നക്കനാൽ റിസർവുമായി ബന്ധപ്പെട്ട തുടർ നടപടികൾ മരവിപ്പിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.
ഇടുക്കി ജില്ലയിൽ ഹിന്ദുസ്‌ഥാൻ ന്യൂസ് പ്രിന്റിന് പാട്ടത്തിന് കൊടുത്തിരുന്നതും പാട്ടക്കാലാവധി അവസാനിച്ചതുമായ പ്രദേശം ചിന്നക്കനാൽ റിസർവ് ആയി പ്രഖ്യാപിക്കാനുള്ള പ്രാഥമിക വിജ്‌ഞാപനം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നതാണ് കാര്യങ്ങൾ വിശദമായി വിലയിരുത്തിയതായും മന്ത്രി അറിയിച്ചു.
2023 ഓഗസ്‌റ്റിൽ പാസാക്കിയ കേന്ദ്ര വനസംരക്ഷണ ഭേദഗതി നിയമപ്രകാരം, 1966 ഡിസംബർ 12ന് മുൻപ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയിട്ടുള്ള വനഭൂമി വനസംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല. ഇത് സംബന്ധിച്ച വിശദമായ മാർഗരേഖ തയ്യാറാക്കാൻ ഇക്കഴിഞ്ഞ നവംബർ 30ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിനാൽ ചിന്നക്കനാൽ പ്രദേശത്തെ ഏതെങ്കിലും വനഭൂമി പ്രസ്‌തുത തീയതിക്ക് മുൻപ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയതാണെങ്കിൽ അതിന് നിയമപ്രകാരം സംരക്ഷണം നൽകുന്നതാണ്. കേന്ദ്ര മാർഗരേഖ വന്നാലും സെറ്റിൽമെന്റ് ഓഫീസറെ നിയമിച്ചു പ്രശ്‌നങ്ങൾ പരിഹരിക്കും. കളക്‌ടർക്ക് അയച്ചുവെന്ന് പറയുന്ന കത്തിൽ അതിനാൽ തന്നെ തുടർനടപടികൾ ആവശ്യമില്ലായെന്നും വിജ്‌ഞാപനം സംബന്ധിച്ച തുടർനടപടികൾ നിർത്തിവെക്കാൻ തീരുമാനിച്ചതായും മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.
Most Read| ഭരണവിരുദ്ധ വികാരം അലയടിച്ചു; മിസോറാമിൽ സോറം പീപ്പിൾസ് മൂവ്‌മെന്റിന് ചരിത്രവിജയം