ഇടുക്കി: അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരിച്ചെത്തുന്നതായി സൂചന. ഇന്ന് രാവിലെ കൊമ്പൻ കമ്പം ടൗണിൽ എത്തി. കമ്പത്തെ ജനവാസ മേഖലയിലാണ് എത്തിയത്. കൊമ്പനെ കണ്ടതോടെ ജനങ്ങൾ പരിഭ്രാന്തരായി. വനംവകുപ്പ് ഉദ്യോഗസ്‌ഥരും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ കമ്പത്ത് എത്തിയെന്നാണ് നിഗമനം.
തമിഴ്‌നാട്-കേരള വനംവകുപ്പ് അധികൃതർ ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇന്നലെ ഉച്ചക്ക് ശേഷം തമിഴ്‌നാട് വനമേഖലയിലേക്ക് അരിക്കൊമ്പൻ കടന്നിരുന്നു. ഇന്നലെ രാത്രി തമിഴ്‌നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആന ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ആനയുടെ സിഗ്‌നൽ നഷ്‌ടമായതോടെ വനംവകുപ്പ് നടത്തിയ തിരച്ചിലിലാണ് ആന കമ്പം ജനവാസ മേഖലയിൽ എത്തിയെന്ന് വ്യക്‌തമായത്.
ഇപ്പോൾ അരിക്കൊമ്പൻ ഉള്ളത് ചിന്നക്കനാൽ ദിശയിലാണ്. കമ്പത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാൽ ആനയ്‌ക്ക് ചിന്നക്കനാലിലേക്ക് പോകാനാകും. ഇരു സംസ്‌ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്‌ഥർ ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുന്നുണ്ട്. രണ്ടു സംഘങ്ങളും വിഎച്ച്‌എഫ് ആന്റിനയുടെ സഹായത്തോടെയാണ് ആനയെ നിരീക്ഷിക്കുന്നത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്‌നലുകൾ തേക്കടിയിലും നിരീക്ഷിക്കുന്നുണ്ട്.
ചിന്നക്കനാലിൽ നിന്ന് ഏപ്രിൽ 29ന് ആണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പെരിയാർ വന്യജീവി സങ്കേതത്തിലെ മേതകാനത്ത് ആനയെ എത്തിച്ചത്. രണ്ടാഴ്‌ച മുമ്പ് മേതകാനത്ത് നിന്ന് തമിഴ്‌നാട്ടിലെ മേഘമലയിൽ എത്തിയ ആന അവിടെ നിന്ന് തിരിച്ചു മേതകാനത്ത് വന്നതും സഞ്ചരിച്ച വഴിയിലൂടെ തന്നെയായിരുന്നു.
Most Read: കർണാടകയിൽ 24 പേർ കൂടി മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്‌ഞ ഇന്ന്