ബെംഗളൂരു: കർണാടകയിലെ സമ്പൂർണ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും. ഇന്ന് രാവിലെ 11.45ന് രാജ്‌ഭവനിൽ നടക്കുന്ന ചടങ്ങിൽ 24 മന്ത്രിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌ത് മന്ത്രിസഭയിലെത്തുക. മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനുമൊപ്പം എട്ടു മന്ത്രിമാർ ഈ മാസം 20ന് സത്യപ്രതിജ്‌ഞ ചെയ്‌തിരുന്നു.
ഇതോടെ മന്ത്രിസഭയിലെ അകെ മന്ത്രിമാരുടെ എണ്ണം 34 ആയി ഉയരും. ലിംഗായത്ത്, വൊക്കലിംഗ, പട്ടികജാതി-പട്ടികവർഗ, മുസ്‌ലിം, ബ്രാഹ്‌മണർ എന്നീ വിഭാഗങ്ങളിൽപ്പെട്ട മന്ത്രിമാരാണ് വിപുലീകരിച്ച മന്ത്രിസഭയിൽ ഉള്ളതെന്നാണ് വിവരം. ദിനേശ് ഗുണ്ടു റാവു, കൃഷ്‌ണ ബൈര ഗൗഡ, ഈശ്വർ ഖാന്ദ്രെ, റഹീം ഖാൻ, സന്തോഷ് ലാഡ്, കെഎൻ രാജണ്ണ, കെ വെന്റകേഷ്, എച്ച്സി മഹാദേവപ്പ, ബൈരതി സുരേഷ്, ശിവരാജ് താങ്ങാടി, ആർബി തിമ്മുപ്പൂർ, ബി നാഗേന്ദ്ര, ലക്ഷ്‌മി ഹെബ്ബാൾക്കർ, മധു ബംഗാരപ്പ, ഡി സുധാകർ, ചാലുവരയ്യ സ്വാമി, മങ്കുൽ വൈദ്യ, എംസി സുധാകർ എന്നിവരാണ് ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
കൂടാതെ, എച്ച്‌കെ പാട്ടീൽ, ശരൺപ്രകാശ് പാട്ടീൽ, ശിവാനന്ദ് പാട്ടീൽ, എസ്എസ് മല്ലികാർജുന, ശരൺ ബസപ്പ ദർശനപുര, ഏക എംഎൽസിയായി എൻഎസ് ബോസരാജു എന്നിവരും പുതിയ മന്ത്രിസഭയുടെ ഭാഗമാകും. ലക്ഷ്‌മി ഹെബ്ബാൾക്കർ മാത്രമാണ് പുതിയ മന്ത്രിസഭയിലെ ഏക വനിതാ സാന്നിധ്യം. പുതിയ മന്ത്രിമാരുടെ പട്ടികയിൽ ആരെയെല്ലാം ഉൾപ്പെടുത്തണമെന്നതിൽ ദിവസങ്ങളോളം ചർച്ച നടന്നിരുന്നു.
ഇത് സംബന്ധിച്ച് രണ്ടു ദിവസമായി ഡെൽഹിയിൽ ചർച്ചകൾ പുരോഗമിക്കുക ആയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവർ ബുധനാഴ്‌ച ഡെൽഹിയിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. ഇതോടെയാണ്, പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ തിരഞ്ഞെടുത്തത്.
ആദ്യ രണ്ടു വർഷം പട്ടികയിൽ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല. അതുപോലെ തന്നെ മന്ത്രിമാരുടെ വകുപ്പ് വിഭജനവും ഇന്ന് ഉണ്ടായേക്കും. അതേസമയം, കർണാടക സ്‌പീക്കറായി എംഎൽഎയും മലയാളിയുമായ യുടി ഖാദറെ തിരഞ്ഞെടുത്തു. ബിജെപി സ്‌ഥാനാർഥി ഇല്ലാത്തതിനാൽ എതിരില്ലാതെ ആയിരുന്നു തിരഞ്ഞെടുപ്പ്. മംഗളൂരുവിൽ നിന്ന് തുടർച്ചയായി അഞ്ചാം തവണയാണ് ഖാദർ നിയമസഭയിൽ എത്തുന്നത്. നേരത്തെ ഭക്ഷ്യമന്ത്രി ആയിരുന്നു. കഴിഞ്ഞ സഭയിൽ പ്രതിപക്ഷ ഉപനേതാവായിന്റെ ചുമതലയും വഹിച്ചിരുന്നു.
Most Read: എംജി വിസിയുടെ പുനർനിയമനം; സർക്കാർ ആവശ്യം അംഗീകരിക്കാതെ ഗവർണർ