ന്യൂഡെൽഹി: മിസോറാമിൽ സോറം പീപ്പിൾസ് മൂവ്‌മെന്റിന് ചരിത്രവിജയം. കണക്കുകൂട്ടലുകൾ എല്ലാം കാറ്റിൽപ്പറത്തിയാണ് മിസോറാമിൽ പുതിയ രാഷ്‌ട്രീയ നീക്കം ഉണ്ടായിരിക്കുന്നത്. മിസോറാമിലെ 40 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 27 സീറ്റുകൾ നേടിയാണ് സോറം പീപ്പിൾസ് മൂവ്‌മെന്റിന്റെ തിളക്കമാർന്ന വിജയം. ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന് (എംഎൻഎഫ്) 11 സീറ്റുകൾ മാത്രമാണ് നേടാനായത്.
അതേസമയം, മുഴുവൻ സീറ്റുകളിലും മൽസരിച്ച കോൺഗ്രസിന് ശക്‌തമായ തിരിച്ചടി നേരിടേണ്ടി വന്നു. കഴിഞ്ഞ തവണ അഞ്ചു സീറ്റുകൾ നേരിടേണ്ടി വന്ന കോൺഗ്രസിന് ഇത്തവണ ഒരു സീറ്റിൽ തൃപ്‌തിപ്പെടേണ്ടി വന്നു. 23 സീറ്റുകളിൽ മൽസരിച്ച ബിജെപി കഴിഞ്ഞതവണത്തെ അപേക്ഷിച്ചു നില മെച്ചപ്പെടുത്തി. ഒരു സീറ്റിൽ നിന്ന് രണ്ടു സീറ്റിലേക്ക് ബിജെപി ഉയർന്നു.
സംസ്‌ഥാനം രൂപംകൊണ്ട കാലം മുതൽ മിസോ നാഷണൽ ഫ്രണ്ടും കോൺഗ്രസും മാറിമാറിയാണ് മിസോറം ഭരിച്ചിരുന്നത്. 2018ലെ തിരഞ്ഞെടുപ്പ് വരെ കോൺഗ്രസ് ആയിരുന്നു എംഎൻഎഫിന്റെ പ്രധാന രാഷ്‌ട്രീയ എതിരാളി. 2018 നവംബറിൽ മിസോറാമിലെ 40 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 26 എണ്ണത്തിലും വിജയിച്ചു എംഎൻഎഫ് അധികാരത്തിൽ വന്നു. ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യമായി, വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങളിൽ ഒന്നിൽപ്പോലും അധികാരത്തിലില്ല എന്ന അവസ്‌ഥയിലെത്തി കോൺഗ്രസ്.
കഴിഞ്ഞ തവണ ഉജ്വല വിജയം കാഴ്‌ചവെച്ച ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന് വലിയ തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്. 2018ൽ 26 സീറ്റുകൾ നേടി വൻഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ എംഎൻഎഫിന് ഇത്തവണ 11 സീറ്റുകൾ കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 37.7 ശതമാനമായിരുന്നു എംഎൻഎഫിന്റെ വോട്ട് വിഹിതം. എന്നാൽ, ഇത്തവണ അത് 24.93 ശതമാനമായി കുറഞ്ഞു. ഭരണവിരുദ്ധ വികാരം അലയടിച്ചതാണ് എംഎൻഎഫിന്റെ പരാജയത്തിന് കാരണം.
Most Read| മുട്ടിൽ മരംമുറി കേസ്; 420 സാക്ഷികൾ, 12 പ്രതികൾ- കുറ്റപത്രം സമർപ്പിച്ചു