തിരുവനന്തപുരം: പേട്ടയിൽ നിന്ന് ഇതര സംസ്‌ഥാന തൊഴിലാളിയുടെ രണ്ടുവയസുള്ള മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ. കൊല്ലത്ത് നിന്ന് ഇന്ന് പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് പുലർച്ചെയാണ് ബിഹാർ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ കാണാതായത്. സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി.
പിന്നീട്, 20 മണിക്കൂറിന് ശേഷം കുഞ്ഞിനെ കൊച്ചുവേളി റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ഓടയിൽ നിന്നാണ് കണ്ടെത്തിയത്. ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കൂടിയത്. വൈകിട്ട് ആറിന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സിറ്റി പോലീസ് കമ്മീഷണർ പ്രതിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടത്.
പിടിയിലായ പ്രതി സ്‌ഥിരം കുറ്റവാളിയാണെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹസൻകുട്ടി എന്നാണ് പ്രതിയുടെ പേര്. ഇയാൾ പോക്‌സോ ഉൾപ്പടെ പല കേസുകളിലും പ്രതിയാണ്. എട്ടോളം കേസുകൾ പ്രതിയുടെ പേരിലുണ്ട്. അറസ്‌റ്റിലായിരുന്ന പ്രതി ജനുവരി 12നാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയതെന്നും കമ്മീഷണർ അറിയിച്ചു.
2022ൽ പെൺകുട്ടിക്ക് മിഠായി കൊടുക്കാമെന്ന് പറഞ്ഞു വിളിച്ചു ഉപദ്രവിച്ച കേസും ഇയാൾക്കെതിരെ ഉണ്ടായിരുന്നു. ആ കേസിൽ ജയിലിൽ ആയിരുന്നു. ഭവനഭേദനം, ഓട്ടോ മോഷണം തുടങ്ങി വേറെയും കേസുകൾ ഇയാളുടെ പേരിലുണ്ട്. കൃത്യമായി മേൽവിലാസം ഇല്ലാത്ത ആളാണ്. അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നുവെന്നും കമ്മീഷണർ പറഞ്ഞു.
അന്നേ ദിവസം റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി ചാക്ക, എയർപോർട് ഭാഗത്തേക്ക് നടന്നെത്തി. അവിടെ നിന്ന് കരിക്ക് വെള്ളം കുടിച്ചു. ബസ് സ്‌റ്റോപ്പിൽ കുറച്ചു നേരം നിന്നു. അപ്പോഴാണ് രണ്ടുവയസുകാരിയെ കണ്ടതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കുട്ടിയെ എടുത്ത് കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചു. കരഞ്ഞപ്പോൾ വായ പൊത്തിപിടിച്ചു. കുട്ടിയുടെ അനക്കം ഇല്ലാതായതോടെ പേടിച്ചു ഉപേക്ഷിച്ചെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴിയെന്നും കമ്മീഷണർ വ്യക്‌തമാക്കി.
രാത്രി 12 മണിക്കും ഒരുമണിക്കും ഇടയിലായിരിക്കും കുട്ടിയെ പ്രതി തട്ടിയെടുത്തതെന്നാണ് പോലീസ് നിഗമനം. പ്രതിയെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഫെബ്രുവരി 19ന് പുലർച്ചെയാണ് ചാക്കയിലെ റോഡരികിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പം ഉറങ്ങി കിടക്കുന്നതിനിടെ കുട്ടിയെ കാണാതായത്. 19 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ 500 മീറ്റർ അകലെ ആറടിയിലേറെ ആഴമുള്ള ഓടയിൽ ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
Most Read| ഇതൊക്കെയെന്ത് ചൂട്! ഇതാണ് ലോകത്തിലെ ഏറ്റവും ചൂട് കൂടിയ പ്രദേശം