തിരുവനന്തപുരം: പേട്ടയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ കണ്ടെത്തി. ഇന്ന് രാത്രി 7.30ന് കൊച്ചുവേളി റെയിൽവേ സ്‌റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ ജനറൽ ആശുപത്രിയിൽ പരിശോധനക്ക് കൊണ്ടുപോവുകയാണെന്നും കുട്ടിയുടെ നില തൃപ്‌തികരമാണെന്നും ഡിസിപി നിധിൻ രാജ് പറഞ്ഞു.
കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കും. ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്നും ഡിസിപി പറഞ്ഞു. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു പോലീസ്. ബ്രഹ്‌മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിന് നിർണായകമായത്.
രാത്രി 12 മണിക്ക് ശേഷം രണ്ടുപേർ ബൈക്കിൽ പോകുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. അവർക്കിടയിൽ കുട്ടി ഉള്ളതായും സംശയം ഉണ്ടായിരുന്നു. കുട്ടിയെ കാണാതായതിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. ബിഹാർ സ്വദേശികളായ അമർദീപ്- റബീന ദേവി ദമ്പതികളുടെ മകൾ ദേവിയെയാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
ഓൾസെയിന്റ്‌സ് കോളേജിന് സമീപത്ത് നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പുലർച്ചെ ഒരുമണിക്ക് ശേഷം ഉണർന്നപ്പോൾ കുട്ടിയെ കണ്ടില്ലെന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. സഹോദരങ്ങൾക്കൊപ്പം കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്നു എന്നും രക്ഷിതാക്കൾ പറയുന്നു. അതേസമയം, സംശയാസ്‌പദമായ സാഹചര്യത്തിൽ ഒരു സ്‌കൂട്ടർ സമീപത്ത് കണ്ടതായും മഞ്ഞ സ്‌കൂട്ടറാണ് വന്നതെന്നും അതിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കാണാതായ കുട്ടിയുടെ മൂത്ത സഹോദരൻ വെളിപ്പെടുത്തിയിരുന്നു.
Most Read| പ്രിയ വർഗീസിന്റെ നിയമനം; യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി സുപ്രീം കോടതി നിരീക്ഷണം