ന്യൂഡെൽഹി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി ഉത്തരവിൽ യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി തോന്നുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷണം. യുജിസി ചട്ടത്തിലെ 3(11) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയതെന്നാണ് വാദം കേട്ട സുപ്രീം കോടതി ബെഞ്ചിലെ ജസ്‌റ്റിസ് സഞ്‌ജയ് കരോൾ നിരീക്ഷിച്ചത്.
യുജിസി ചട്ടത്തിലെ സെക്‌ഷൻ 3(11) പറയുന്നത് പ്രകാരം എംഫിൽ, പിഎച്ച്ഡി കാലയളവ് ടീച്ചിങ് എക്‌സ്‌പീരിയൻസായി കണക്കാക്കാനാകില്ലെന്ന് വ്യക്‌തമാക്കുന്നുണ്ട്. ഇത് തെറ്റായാണോ ഹൈക്കോടതി വ്യാഖ്യാനിച്ചതെന്ന് സുപ്രീം കോടതി ചോദിച്ചു. എന്നാൽ, ഇതിന് വിശദമായ മറുപടി സമർപ്പിക്കാനുണ്ടെന്ന് പ്രിയ വർഗീസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നിധീഷ് ഗുപ്‌ത, അഭിഭാഷകരായ കെആർ സുഭാഷ് ചന്ദ്രൻ, ബിജു പി രാമൻ എന്നിവർ കോടതിയെ അറിയിച്ചു.
കേസ് നാലാഴ്‌ച കഴിഞ്ഞു പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി. പ്രിയ വർഗീസിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ രണ്ടു ആഴ്‌ചത്തെ സമയം വേണമെന്ന് യുജിസി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ചാണ് സുപ്രീം കോടതി കേസ് മാറ്റിയത്. യുജിസിയുടെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ പ്രിയ വർഗീസിന് രണ്ടു ആഴ്‌ചത്തെ സമയവും കോടതി അനുവദിച്ചു.
യോഗ്യതയുടെയും മെറിറ്റിന്റെയും അടിസ്‌ഥാനത്തിലാണ് തന്റെ നിയമനമെന്നും ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി സെലക്ഷൻ കമ്മിറ്റി തീരുമാനം റദ്ദാക്കാനാകില്ലെന്നും വ്യക്‌തമാക്കി പ്രിയ വർഗീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. പ്രിയ വർഗീസിനെ പിന്തുണച്ച് സംസ്‌ഥാന സർക്കാരും സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
Most Read| മണിചെയിൻ തട്ടിപ്പ് കേസ്; ഹൈറിച്ച് ഉടമ പ്രതാപൻ ഇഡിക്ക് മുന്നിൽ ഹാജരായി