കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെആർ പത്‌മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ വധശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
നിലവിൽ പ്രതികൾ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്. സാമ്പത്തിക ബാധ്യത തീർക്കുന്നത് ലക്ഷ്യമിട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യത്തിനായി ഒളിവിൽ പാർപ്പിച്ചെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 364 (A), 361, 363, 370 (4), 323, 34, 201 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പൂയപ്പള്ളി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എംഎം ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് അന്വേഷിച്ചത്.
കഴിഞ്ഞ നവംബർ 27ന് വൈകിട്ടാണ് ഓയൂർ ഓട്ടുമലയിലെ വീടിന് സമീപത്ത് നിന്ന് ആറുവയസുകാരിയെ പ്രതികൾ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ സഹോദരനാണ് പ്രധാന ദൃക്‌സാക്ഷി. കേസിൽ 160 സാക്ഷികളുണ്ട്. 150 തൊണ്ടിമുതലുകൾ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ഉൾപ്പടെയുള്ള ശാസ്‌ത്രീയ തെളിവുകളാണ് കേസിലുള്ളത്. ഡിസംബർ ഒന്നിനാണ് പ്രതികളെ തമിഴ്‌നാട് അതിർത്തിയിലെ പുളിയറയിൽ നിന്ന് പിടികൂടിയത്.
Most Read| കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് നാളെ