തിരുവനന്തപുരം: ശബരിമലയിൽ വെർച്വൽ ക്യൂ മാത്രം മതിയെന്ന നിലപാട് തിരുത്തി സർക്കാർ. ശബരിമലയിൽ സ്‌പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ശബരിമലയിൽ ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന സർക്കാരിന്റെ തീരുമാനം വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
ഓൺലൈൻ ബുക്ക് ചെയ്യാതെ വരുന്നവർക്കും ദർശനത്തിന് സൗകര്യമൊരുക്കും. വി ജോയ് എംഎൽഎയുടെ സബ്‌മിഷന് മറുപടി നൽകവേയാണ് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. തീർഥാടകർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയിൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ അവലോകന യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
തിരുപ്പതി ഉൾപ്പടെയുള്ള പ്രമുഖ തീർഥാടന കേന്ദ്രങ്ങളിൽ കുറ്റമറ്റ രീതിയിൽ വെർച്വൽ ക്യൂ സംവിധാനം നടന്നുവരുന്നു. ഇതേ മാതൃകയിലാണ് 2011 മുതൽ ശബരിമലയിലും വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയത്. വെർച്വൽ ക്യൂ സംവിധനം കുറ്റമറ്റ രീതിയിൽ ശക്‌തിപ്പെടുത്താൻ തന്നെയാണ് ഉദ്ദേശിക്കുന്നത്.
എന്നാൽ, ഓൺലൈൻ രജിസ്ട്രേഷൻ നടത്താതെയും ഈ സംവിധാനത്തെ കുറിച്ച് അറിയാതെയും എത്തുന്ന ഭക്‌തർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
തീർഥാടകർ ഏത് പാതയാണ് തിരഞ്ഞെടുക്കുന്നതെന്ന വിവരം വിർച്വൽ ക്യൂവിൽ ഉൾപ്പെടുത്തുന്നതിനും തിരക്ക് കുറഞ്ഞ ദിവസം ഭക്‌തർക്ക് യഥേഷ്‌ടം പാത തിരഞ്ഞെടുക്കുന്നതിനുമുള്ള ക്രമീകരണവും സോഫ്‌റ്റ്‌വെയറിൽ കൊണ്ടുവരും. ഓരോ ദിവസവും ബുക്ക് ചെയ്യുന്ന തീർഥാടകരുടെ എണ്ണം ജില്ലാ ഭരണകൂടത്തിനും പോലീസിനും മുൻകൂട്ടി നൽകാനും യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ








































