തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ ഭാഗമായി നാളെയും മറ്റെന്നാളും (ശനി, ഞായർ) കടുത്ത നിയന്ത്രണങ്ങൾ. ഈ ദിവസങ്ങളിൽ അവശ്യ മേഖലയിലുള്ളവർക്കു മാത്രമാണ് ഇളവ്. കെഎസ്ആർടിസി ദീർഘദൂര സർവീസ് നടത്തില്ല.
ഹോട്ടലുകളിൽ പാഴ്സൽ നേരിട്ടു വാങ്ങാൻ അനുവദിക്കില്ല. രാവിലെ 7 മുതൽ രാത്രി 7 വരെ ഹോം ഡെലിവറി നടത്താം. ഭക്ഷ്യോൽപന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മൽസ്യ, മാംസ വിൽപന ശാലകൾ, കള്ളു ഷാപ്പുകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം.
അത്യാവശ്യ സേവനം നടത്തുന്ന കേന്ദ്ര- സംസ്ഥാന സർക്കാർ ഓഫിസുകളിലെ ജീവനക്കാർക്കു യാത്ര ചെയ്യാം. അടിയന്തര സേവനം നൽകുന്ന വ്യവസായ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാർക്കു തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ യാത്ര അനുവദിക്കും. നിർമാണ മേഖലയിലുള്ളവർക്കു മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം.
ടെലികോം ഇന്റർനെറ്റ് മേഖലകളിലുള്ളവർക്കും ഐടി മേഖലയിലുള്ളവർക്കും ഇളവുണ്ട്. ആശുപത്രിയിലേക്കു പോകുന്നവർക്കും സഹായികൾക്കും വാക്സിനെടുക്കാൻ പോകുന്നവർക്കും വിമാനത്താവളത്തിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കു പോകുന്നവർക്കും തിരിച്ചറിയിൽ രേഖകൾ നൽകി യാത്ര ചെയ്യാം. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിവാഹങ്ങൾ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടത്താം.









































