ന്യൂഡെൽഹി: രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മൽസരത്തിൽ കളിച്ച് ഐതിഹാസിക കരിയർ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം. ജൂൺ ആറിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മൽസരം.
39-കാരനായ സുനിൽ ഛേത്രി ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിയുടെ താരമാണ്. ഇന്ന് രാവിലെ സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. 20 വർഷത്തോളം നീണ്ട കരിയറിനൊടുവിലാണ് സുനിൽ ഛേത്രിയുടെ മടക്കം. ഉത്തരവാദിത്തവും സമ്മർദ്ദവും ആനന്ദവും ഒരുപോലെ ഇഴചേർന്ന ഒരു കരിയറായിരുന്നു തന്റേതെന്ന് സുനിൽ ഛേത്രി വിടവാങ്ങൽ സന്ദേശത്തിൽ പറഞ്ഞു.
‘ദേശീയ ടീമിനൊപ്പമുള്ള പരിശീലനം ആസ്വദിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. കുവൈത്തിനെതിരായ മൽസരം സമ്മർദ്ദമുള്ളതാണ്. അടുത്ത റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കാൻ ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ കൂടി ആവശ്യമാണ്. അത് വളരെ പ്രധാനപ്പെട്ടതാണ്’- ഛേത്രി വീഡിയോയിൽ വ്യക്തമാക്കി.
‘പക്ഷേ, ഈ മൽസരങ്ങൾ എനിക്ക് വലിയ സമ്മർദ്ദം തോന്നുന്നില്ല. കാരണം 15-20 ദിവസമായി ഞാൻ ടീമിനൊപ്പം ഉണ്ട്. മാത്രമല്ല, കുവൈത്തിനെതിരെയുള്ളത് എന്റെ അവസാന മൽസരമാണ്. രാജ്യത്തിനായി കളിക്കുമ്പോൾ ഈ മൽസരങ്ങൾ നല്ലതും, ചിലത് മോശമെന്നും ഞാൻ കരുതാറില്ല. പക്ഷേ, കഴിഞ്ഞ ഒന്നര മാസമായി കാര്യങ്ങൾ വിചിത്രമായി തോന്നുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്’- ഛേത്രി വിശദമാക്കി.
കഴിഞ്ഞ മാർച്ചിൽ ഗുവാഹത്തിയിൽ വെച്ചാണ് ഛേത്രി ഇന്ത്യക്കായി 150ആം മൽസരം കളിക്കാനിറങ്ങിയത്. ഛേത്രി ഗോൾ നേടിയെങ്കിലും ഇന്ത്യ അഫ്ഗാനോട് 2-1ന് തോറ്റത് നാണക്കേടായി. 2005ൽ ഇന്ത്യക്കായി അരങ്ങേറ്റ മൽസരം കളിച്ച ഛേത്രി 94 ഗോളുകൾ രാജ്യാന്തര കരിയറിൽ നേടിയിട്ടുണ്ട്. ഇന്ത്യക്കായി കൂടുതൽ മൽസരങ്ങൾ കളിച്ച താരവും കൂടുതൽ ഗോളുകൾ നേടിയ താരവും ഛേത്രിയാണ്. സജീവമായിട്ടുള്ള താരങ്ങളിൽ ഗോൾ നേട്ടത്തിൽ ക്രിസ്റ്റ്യാനോ ഡൊണാൾഡോയ്ക്കും മെസിക്കും തൊട്ടുപിന്നിലാണ് ഛേത്രിയുടെ സ്ഥാനം.
2011ൽ അർജുന അവാർഡും 2019ൽ പത്മശ്രീയും ലഭിച്ചതിന് പുറമെ ആറുതവണ എഐഎഫ്എഫ് പ്ളെയർ ഓഫ് ദ ഇയർ അവാർഡും ഛേത്രി നേടി. അന്താരാഷ്ട്ര വേദിയിൽ 2008ലെ എഎഫ്സി ചലഞ്ച് കപ്പ്, 2011, 2015 വർഷങ്ങളിലെ സാഫ് ചാമ്പ്യൻഷിപ്പ്, നെഹ്റു കപ്പ് (2007, 2009, 2012), 2017, 2018ലെ ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നിവ നേടിയ ഇന്ത്യൻ ടീമുകളുടെ ഭാഗവുമായിരുന്നു ഛേത്രി.
ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് എയിൽ നാല് പോയിന്റുമായി ഇന്ത്യ നിലവിൽ ഖത്തറിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്. 3 പോയിന്റുമായി കുവൈത്ത് നാലാമതാണ്. കുവൈത്തിനെതിരായ വിജയം ഇന്ത്യയുടെ മുന്നോട്ട് പോക്കിൽ നിർണായകമാകും.
Most Read| എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ