തിരുവനന്തപുരം: പീഡനക്കേസിൽ സ്വാമി ഗംഗേശാനന്ദക്ക് എതിരായി ക്രൈം ബ്രാഞ്ച് സമർപ്പിച്ചിരുന്ന കുറ്റപത്രം ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി കോടതി മടക്കി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജ് ആണ് കുറ്റപത്രം മടക്കിയത്. ഏറെ വിവാദം സൃഷ്‌ടിച്ച കേസിലാണ് ക്രൈം ബ്രാഞ്ചിന് തിരിച്ചടി ഉണ്ടായത്.
2020ൽ ഗംഗേശാനന്ദ ഡിജിപിക്ക് നൽകിയ പരാതിയിൽ, തന്നെ കേസിൽ കുടുക്കാൻ ചില പോലീസ് ഉദ്യോഗസ്‌ഥർ അടക്കം ശ്രമിക്കുന്നതിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വീട്ടിൽ പൂജക്ക് എത്തുന്ന ഗംഗേശാനന്ദ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും പീഡനം സഹിക്കവയ്യാതെയാണ് താൻ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നുമാണ് പെൺകുട്ടി പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
പെൺകുട്ടിയുടെ വീട്ടിൽ വെച്ച് 2017 മേയ് 19ന് പുലർച്ചെയാണ് ഗംഗേശാനന്ദ ആക്രമിക്കപ്പെട്ടത്. ഇതിന് ശേഷം വീടിന് പുറത്തേക്കോടിയ പെൺകുട്ടിയെ ഫ്ളയിങ് സ്‌ക്വാഡ് സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ സ്വാമിക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിരുന്നു. ഇതേ മൊഴി പെൺകുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലും ആവർത്തിച്ചിരുന്നു.
എന്നാൽ, പെൺകുട്ടി പിന്നീട് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഗംഗേശാനന്ദ തന്നെ പീഡിപ്പിച്ചിരുന്നില്ലെന്ന് മൊഴിമാറ്റി. താൻ സ്വയം ജനനേന്ദ്രിയം മുറിച്ചതാണെന്ന് ഗംഗേശാനന്ദയും മൊഴി മാറ്റി. എന്നാൽ, ഇതിനിടെ വീണ്ടും നിലപാട് മാറ്റിയ ഗംഗേശാനന്ദ ഉറങ്ങിക്കിടന്ന തന്നെ ഒരുകൂട്ടം ആൾക്കാർ ചേർന്ന് ആക്രമിച്ച ശേഷം ജനനേന്ദ്രിയം മുറിക്കുകയായിരുന്നു എന്നാണ് ഇപ്പോൾ അവകാശപ്പെടുന്നത്.
Most Read| ഫാഷൻ ലോകം കീഴടക്കി മലയാളിയായ ഏഴുവയസുകാരൻ; മൽസരത്തിൽ മൂന്നാം സ്‌ഥാനം





































