കാസർഗോഡ്: ബേഡഡുക്കയിൽ വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തിൽ പ്രധാനാധ്യാപകന്റെ ഭാഗത്ത് വീഴ്‌ച ഉണ്ടായതായി പിടിഎ. അധ്യാപകൻ മനഃപൂർവം ചെയ്‌തതാണെന്ന് കരുതുന്നില്ലെന്നും പിടിഎ അറിയിച്ചു. കുട്ടിയുടെ ചികിൽസ ഉൾപ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ്. സഹായം നൽകുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും പിടിഎ അറിയിച്ചു.
അതേസമയം, കുട്ടിയെ മർദ്ദിച്ചിട്ടില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അധ്യാപകൻ. സംഭവത്തിൽ വിദ്യാഭ്യസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കാസർഗോഡ് ഡെപ്യൂട്ടി ഡയറക്‌ടർക്കാണ് അന്വേഷണ ചുമതല. വിദ്യാർഥികൾ തെറ്റ് ചെയ്‌താൽ നിയമം നോക്കി മാത്രമേ ശിക്ഷാനടപടികൾ സ്വീകരിക്കാൻ പാടുള്ളൂ. ഒരു കരാണവശാലും കുട്ടികളെ ഉരുപദ്രവിക്കുന്ന നിലയുണ്ടാകാൻ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്‌തമാക്കി.
കുണ്ടംകുഴി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ഈമാസം 11നായിരുന്നു സംഭവം. സ്‌കൂൾ അസംബ്ളിയിൽ വികൃതി കാണിച്ചെന്ന് ആരോപിച്ചായിരുന്നു പ്രധാനാധ്യാപകൻ എം. അശോകന്റെ മർദ്ദനമെന്ന് രക്ഷിതാക്കൾ പറയുന്നു. മറ്റു വിദ്യാർഥികൾക്കൊപ്പംനിന്ന കുട്ടിയുടെ മുഖത്തടിക്കുകയും വലതു ചെവിയിൽ പിടിച്ചു പൊക്കുകയുമായിരുന്നു.
അസഹനീയമായ വേദന അനുഭവപ്പെട്ട വിദ്യാർഥിയെ ബേഡകം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്‌ടർമാർ വിദഗ്‌ധ ചികിൽസ നിർദ്ദേശിച്ചു. തുടർന്ന്, കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ വലതുചെവിക്ക് കേൾവിക്കുറവ് ഉണ്ടെന്നും കർണപുടം പൊട്ടിയെന്നും കണ്ടെത്തി.
കുട്ടിയെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കണമെന്നാണ് നിർദ്ദേശമെന്ന് രക്ഷിതാക്കൾ പറഞ്ഞു. പ്രധാനാധ്യാപകനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് ഇവർ. അതിനിടെ, സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ








































