തിരുവനന്തപുരം: അമ്പൂരിയിൽ പ്ളസ് വൺ വിദ്യാർഥിയെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തിൽ അഞ്ച് പേര്‍ അറസ്‌റ്റിൽ. രാഹുല്‍, വിഷ്‌ണു, സുബിൻ, വിനീഷ്, അക്ഷയ് എന്നിവരെയാണ് നെയ്യാര്‍ഡാം പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവത്തിന് ശേഷം ഇവര്‍ ഒളിവിലായിരുന്നു.
ഞായറാഴ്‌ച ബന്ധുവിന്റെ വീടിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയ വിദ്യാർഥിയെയാണ് മദ്യപസംഘം ക്രൂരമായി മർദ്ദിച്ചത്. അവശനായ വിദ്യാർഥിയുടെ ദേഹത്ത് കത്തികൊണ്ട് വരഞ്ഞതിന്റെ പാടുകളുണ്ട്. മൂന്നു മണിക്കൂര്‍ കെട്ടിയിട്ട് മർദ്ദിച്ചെന്നാണ് പരാതി.
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ മൊബൈലില്‍ പകര്‍ത്തി. കുട്ടി മദ്യവും വെട്ടുകത്തിയും പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ പകർത്തുകയും, ആരോടെങ്കിലും പറഞ്ഞാൽ സോഷ്യൽ മീഡിയയിലൂടെ ചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
പതിനഞ്ചോളം ആളുകൾ സംഘത്തിൽ ഉണ്ടായിരുന്നതായാണ് വിദ്യാർഥിയുടെ മൊഴി. വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അവർ ആറ്റിലെ വെള്ളം നൽകി. ജീവനോടെ കുഴിച്ചിടുമെന്ന് ഭീഷണിപ്പെടുത്തി. സംഭവ ദിവസം തന്നെ പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ തയ്യാറായില്ലെന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ ഈ ആരോപണം പോലീസ് നിഷേധിച്ചതിനു പിന്നാലെയാണ് ഇപ്പോൾ അഞ്ച് പേർ പിടിയിലായെന്ന വിവരം പുറത്തു വന്നിരിക്കുന്നത്.
Most Read: കെ-റെയിൽ ജനവിരുദ്ധ പദ്ധതി, സമ്പന്നർക്ക് വേണ്ടിയുള്ളത്; പ്രതിപക്ഷ നേതാവ്