തിരുവനന്തപുരം: കെ-റെയിൽ പദ്ധതി വരേണ്യ വിഭാഗത്തിന് വേണ്ടി മാത്രമുള്ള പദ്ധതിയാണെന്ന് തെളിയുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നത് ചുരുക്കം ചില വിവരങ്ങളാണ്. അതിലൂടെ തന്നെ പദ്ധതി എത്ര പരാജയമാകുമെന്ന് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ പദ്ധതി വിജയിക്കണമെങ്കിൽ ബസ് ചാർജ് കൂട്ടേണ്ടി വരും. ദേശീയപാത വികസിപ്പിക്കാതിരിക്കണം, അഥവാ വികസിപ്പിച്ചാൽ തന്നെ ടോൾ നിരക്ക് കൂട്ടേണ്ടി വരും. ട്രെയിനിൽ എസി ക്ളാസ് ടിക്കറ്റുകളുടെ തുക വർധിപ്പിക്കേണ്ടിയും വരും. എങ്കിൽ മാത്രമേ സിൽവർ ലൈനിൽ ആള് കയറൂവെന്ന് വിഡി സതീശൻ പറഞ്ഞു.
ഇത് വരേണ്യ വിഭാഗത്തിന് മാത്രം വേണ്ട പദ്ധതിയാണെന്നാണ് തെളിയുന്നത്. അതിനാൽ തന്നെ ജനവിരുദ്ധ പദ്ധതിയെന്ന് ആവർത്തിച്ച് ബോധ്യമാകുന്നു. ഈ സർക്കാർ ഇടതുപക്ഷം തന്നെയാണോ ? കോർപ്പറേറ്റ് ആഭിമുഖ്യം ഇടത് സർക്കാരിനെ സ്വാധീനിച്ചുവെന്നതിന് തെളിവാണ് കെ-റെയിൽ പദ്ധതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ-റെയിൽ വന്നാൽ സംസ്‌ഥാനത്തെ സമ്പദ് വ്യവസ്‌ഥ താറുമാറാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതി നടപ്പാക്കാൻ സ൪ക്കാ൪ വാശി പിടിച്ചാൽ നടപ്പിലാക്കില്ലെന്ന വാശിയോടെ തന്നെ പ്രതിപക്ഷം മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. ജനങ്ങളെ ബോധവൽക്കരിക്കാൻ യുഡിഎഫിന് കഴിവുണ്ട്. ലഘുലേഖ വിതരണമടക്കം വരു൦ ദിവസങ്ങളിൽ തുടങ്ങു൦. വിമ൪ശിക്കുന്നവരെ വ൪ഗീയവാദികളാക്കി ചിത്രീകരിക്കുകയാണ് സംസ്‌ഥാന സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also: ഒമൈക്രോൺ വ്യാപനം; രാജ്യത്ത് രോഗബാധിതരുടെ എണ്ണം ആയിരം കടന്നു