കോഴിക്കോട്: ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് നിന്ന് കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബയുടെ (57) മൃതദേഹം നാടുകാണി ചുരത്തിൽ നിന്ന് കണ്ടെത്തി. പ്രതി സമദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം നാടുകാണി ചുരത്തിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സൈനബയുടേത് തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന ഉൾപ്പടെ ആവശ്യമാണെന്ന് പോലീസ് പറയുന്നു.
മലപ്പുറം താനൂർ കുന്നംപുറം പള്ളിവീട് മുഹമ്മദിന്റെ മകൻ സമദ് ആണ് ഇന്ന് രാവിലെ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലെത്തി കൊലപാതകം നടത്തിയത് താനാണെന്ന് മൊഴി നൽകിയത്. പ്രതി പറഞ്ഞ സ്ഥലത്ത് നിന്നുതന്നെയാണ് മൃതദേഹം കണ്ടെത്തിയത്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്കായിരിക്കും കൊണ്ടുവരികയാണെന്നാണ് വിവരം. തുടർന്ന് പോസ്റ്റുമോർട്ടം ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾക്ക് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുക.
ഈ മാസം ഏഴിനാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും സൈനബയെ കാണാതായത്. തുടർന്ന് ഭർത്താവ് മുഹമ്മദാലി പരാതി നൽകിയതിനെ തുടർന്ന് കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതി സ്വമേധയാ സ്റ്റേഷനിലെത്തി മൊഴി നൽകിയത്. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.
സുഹൃത്തിന്റെ സഹായത്തോടെ കാറിൽ വെച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്നായിരുന്നു പ്രതിയുടെ മൊഴി. സുലൈമാൻ എന്ന സുഹൃത്താണ് ഈ മാസം ഏഴിന് ഉച്ചക്ക് ഒന്നരയോടെ സൈനബയെ കോഴിക്കോട് സ്റ്റാൻഡിന് അടുത്തുനിന്ന് കാറിൽ കയറ്റി കൊണ്ടുപോയത്. സ്വർണാഭരണങ്ങൾ കൈവശപ്പെടുത്തുക ആയിരുന്നു ഉദ്ദേശം.
യാത്രാമധ്യേ വൈകിട്ട് അഞ്ചരയോടെ മുക്കത്തിന് അടുത്തുവെച്ചു ഇരുവരും ചേർന്ന് സൈനബയെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. സൈനബയുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങളും പണവും കവർന്ന ശേഷം നിലമ്പൂർ വഴി നാടുകാണി ചുരത്തിലെത്തി മൃതദേഹം ഉപേക്ഷിച്ചുവെന്നാണ് പ്രതിയുടെ മൊഴി. ഇതേത്തുടർന്നാണ് മൃതദേഹം വീണ്ടെടുക്കാൻ കോഴിക്കോട് കസബ പോലീസ് നാടുകാണി ചുരത്തിലേക്ക് പോയത്.
എന്നാൽ, സ്വർണം കളവ് പോയോയെന്ന് ഇപ്പോൾ പറയാൻ കനഴിയില്ലെന്നാണ് പോലീസ് പറയുന്നത്. സ്ഥിരമായി സ്വർണാഭരണങ്ങൾ ധരിക്കുന്നയാളാണ് സൈനബ. സംഭവം നടക്കുമ്പോൾ 17 പവന്റെ സ്വർണാഭരണങ്ങൾ ഇവർ അണിഞ്ഞിരുന്നു. സൈനബ വധത്തിൽ കൊല നടത്തിയത് മലപ്പുറം സ്വദേശിയായ സമദും സഹായിയായ സുലൈമാനും ചേർന്നാണെന്നാണ് പോലീസ് എഫ്ഐആർ.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്മയ കാഴ്ചയൊരുക്കി ഒരു ബീച്ച്








































