ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗമുണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ നടപടിയുമായി കേന്ദ്ര സർക്കാർ. ആരോഗ്യ-ടൂറിസം മേഖലക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി നേരിട്ട മേഖലകള്‍ക്ക് 1.10 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് പ്രഖ്യാപിച്ചു.
ആരോഗ്യ മേഖലക്ക് 50,000 കോടിയും മറ്റു മേഖലകള്‍ക്ക് 60,000 കോടിയും പ്രഖ്യാപിച്ചു. ആരോഗ്യ മേഖലക്കുള്ള പലിശനിരക്ക് 7.95 ശതമാനവും മറ്റു മേഖലകള്‍ക്ക് 8.25 ശതമാനവും ആയിരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴി മൂന്നു വര്‍ഷ കാലാവധിയില്‍ 25 ലക്ഷം വരെ വായ്പ ലഭ്യമാക്കും.
ആദ്യമെത്തുന്ന 5 ലക്ഷം ടൂറിസ്റ്റുകള്‍ക്ക് സൗജന്യ ടൂറിസ്റ്റ് വിസ നല്‍കും. പദ്ധതി 2022 മാര്‍ച്ച് 31 വരെയോ അഞ്ചു ലക്ഷം വിസ നല്കുന്നതു വരെയോ നിലവിലുണ്ടാകും. 11,000 റജിസ്ട്രേഡ് ടൂറിസ്റ്റ് ഗൈഡുകള്‍ക്കും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സാമ്പത്തിക സഹായം നല്‍കും.
കുട്ടികളെ കേന്ദ്രീകരിച്ച് പൊതു ആരോഗ്യ മേഖലയില്‍ 23,220 കോടി കൂടി ചിലവിടുമെന്നും ധനമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി 2021 സെപ്റ്റംബര്‍ വരെ നീട്ടി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ഗുണഭോക്താക്കൾക്ക് 5 കിലോ അരി സൗജന്യമായി നല്‍കുമെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.
Most Read: കോവിഷീൽഡിന് യൂറോപ്യൻ യൂണിയന്റെ അനുമതിയില്ല; പരിഹാരം ഉടനെന്ന് അദാർ പൂനവാല








































