ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിന് യൂറോപ്യൻ യൂണിയന്റെ ‘ഗ്രീൻ പാസ്’ പട്ടികയിൽ ഇടം നൽകാത്ത സാഹചര്യത്തിൽ ഇത് പരിഹരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല. ജൂലൈ ഒന്ന് മുതൽ യൂറോപ്യൻ യൂണിയന് (ഇയു) കീഴിലുള്ള രാജ്യങ്ങളിൽ ഗ്രീൻ പാസ് പട്ടിക അടിസ്‌ഥാനമാക്കിയാവും യാത്രാ ഇളവുകൾ നിശ്‌ചയിക്കുക.
ഈ സാഹചര്യത്തിൽ കോവിഷീൽഡ് സ്വീകരിച്ച ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് തീരുമാനം തിരിച്ചടിയാകും. കോവിഷീൽഡ് സ്വീകരിച്ച ഇന്ത്യക്കാർക്ക് യൂറോപ്യൻ യൂണിയന് കീഴിലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് തടസമുണ്ടാവും എന്ന പരാതി നേരത്തെ ഉയർന്ന് വന്നിരുന്നു.
I realise that a lot of Indians who have taken COVISHIELD are facing issues with travel to the E.U., I assure everyone, I have taken this up at the highest levels and hope to resolve this matter soon, both with regulators and at a diplomatic level with countries.
— Adar Poonawalla (@adarpoonawalla) June 28, 2021
എന്നാൽ ഈ പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് അദാർ പൂനവാല ഉറപ്പ് നൽകി. വിഷയം നയതന്ത്രപരമായി തന്നെ കൈകാര്യം ചെയ്യുമെന്നും, എത്രയും പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
യൂറോപ്യൻ യൂണിയന്റെ (ഇയു) ഗ്രീൻ പാസ് ലഭിക്കാൻ അർഹതയുള്ള കോവിഡ് വാക്‌സിനുകളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. യൂറോപ്യൻ യൂണിയനിൽ അംഗങ്ങളായ രാജ്യങ്ങളിലേക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ യാത്ര സാധ്യമാക്കാനാണ് ഗ്രീൻ പാസ് പട്ടിക തയ്യാറാക്കിയത്.
ഈ പട്ടികയിലുള്ള വാക്‌സിനുകൾ ഉപയോഗിച്ച വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും, ജോലി ചെയ്യുന്നതിനും തടസമുണ്ടാവില്ല. ജൂലൈ ഒന്ന് മുതലാണ് പദ്ധതി നിലവിൽ വരുന്നത്.
Read Also: ട്വിറ്റർ ഇന്ത്യയുടെ പുതിയ പരാതി പരിഹാര ഓഫിസർ യുഎസ് പൗരൻ; ചട്ടവിരുദ്ധമെന്ന് വിമർശനം