തിരുവനന്തപുരം: കോവിഡ് മരണക്കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ കുറച്ചു കാണിക്കുകയാണെന്ന ആരോപണം ആവര്‍ത്തിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്. മരണക്കണക്കുകള്‍ കുറച്ചു കാണിച്ച് സല്‍പ്പേര് നിലനിര്‍ത്തല്‍ മാത്രമാണ് സര്‍ക്കാരിന്റെയും ആരോഗ്യ മന്ത്രിയുടെയും താല്‍പ്പര്യമെന്നും സുധാകരന് ആരോപിച്ചു.
‘ചക്ക വീണ് മരിച്ചവരുടെ പേരും കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തണോ ?’ എന്നാണ് ആരോഗ്യമന്ത്രി നിയമസഭയില്‍ ചോദിച്ചത്. അന്നവരെ പിന്തുണച്ച് ബെഞ്ചിലടിക്കാത്ത ഭരണപക്ഷ എംഎല്‍എമാര്‍ കുറവായിരിക്കും. ജനങ്ങളുടെ ജീവിതമോ സാമൂഹിക നീതിയോ സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ല എന്നതാണ് യുഡിഎഫ് ആദ്യം മുതല്‍ ഉയര്‍ത്തിയ വിഷയം. കോവിഡ് മരണങ്ങള് ശരിയായി റിപ്പോർട് ചെയ്യണമെന്ന ആവശ്യം സാമൂഹിക നീതിയെ മുന്‍നിര്‍ത്തിയാണ് താന്‍ ഉയര്‍ത്തിക്കൊണ്ടു വന്നതെന്നും സുധാകരന് പറഞ്ഞു.
പ്രതിപക്ഷം ഇക്കാര്യം നിയമസഭയില്‍ ഉയര്‍ത്തിയപ്പോള്‍ പുച്ഛത്തോടെയും ധാർഷ്ട്യത്തോടെയുമാണ് സര്‍ക്കാര്‍ നേരിട്ടത്. കോവിഡ് ബാധയെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമാവുകയും തുടര്‍ന്ന് മരണത്തിന് കീഴടങ്ങേണ്ടി വരികയും ചെയ്ത സ്വന്തം സഹോദരന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വിഷയം പൊതു സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം മുഖം മിനുക്കലിനേക്കാള്‍ ജനങ്ങളുടെ ജീവിതത്തിനും ജീവനും വിലകൽപ്പിക്കാൻ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്. കോവിഡ് ബാധിച്ചു മരണമടഞ്ഞ ഓരോരുത്തരുടെയും കുടുംബാംഗങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കും വരെ പ്രതിപക്ഷം ഈ ആവശ്യവുമായി മുന്നോട്ടു പോകുമെന്നും സുധാകരന് കൂട്ടിച്ചേർത്തു.
അതേസമയം, കോവിഡ് മരണങ്ങൾ മനപ്പൂർവമായി മറച്ചുവെക്കേണ്ട കാര്യമില്ലെന്നും ചികിൽസിക്കുന്ന ഡോക്ടർമാർ തന്നെയാണ് മരണം നിശ്ചയിക്കുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. പുതിയ സംവിധാനം സുതാര്യമാണ്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം എന്ത് ചെയ്യാൻ കഴിയുമെന്നതിൽ പരമാവധി ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പരാതി വന്നാൽ കോവിഡ് മരണം പരിശോധിക്കും എന്ന നിലപാട് ആരോഗ്യമന്ത്രി ആവർത്തിച്ചു. കത്തായോ ഇ-മെയിൽ വഴിയോ ആർക്കും പരാതി അയക്കാം. ആരുടെയും മരണം മനപ്പൂർവം മറച്ചു വെച്ചിട്ടില്ല. കുടുംബങ്ങൾക്ക് സ്വകാര്യത പ്രശ്നമില്ലെങ്കിൽ മരണപ്പെട്ടവരുടെ പേരുകൾ വീണ്ടും പ്രസിദ്ധീകരിക്കാം. എല്ലാ നടപടികളും ഐസിഎംആർ മാർഗ നിർദ്ദേശം അനുസരിച്ചാണെന്നും കോവിഡ് മരണം സംബന്ധിച്ച് ഇതുവരെ വ്യാപക പരാതി ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Most Read: ‘സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് മുന്‍ഗണന’; ഡിജിപി






































