തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളെ മുഖ്യമന്ത്രിക്ക് പേടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സർക്കാരിനെ കരിവാരിത്തേക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വെളിപ്പെടുത്തലിൽ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാത്തതിനാൽ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്കിറങ്ങുന്ന അസാധാരണ രംഗങ്ങളാണ് സഭയിലുണ്ടായത്.
കോടതിയുടെ പരിഗണനയിലുള്ളതിനാലും അന്വേഷണം തുടരുന്നത് കൊണ്ടും അടിയന്തിര പ്രമേയം അനുവദിക്കില്ലെന്നായിരുന്നു സ്‌പീക്കറുടെ നിലപാട്. സ്വപ്‌നയുടെ വെളിപ്പെടുത്തലിൽ നാടകീയ രംഗങ്ങളാണ് നിയമസഭയിൽ അരങ്ങേറിയത്. മുഖ്യമന്ത്രിക്കെതിരെ പറയാൻ ദേശീയ അന്വേഷണ ഏജൻസികൾ നിർബന്ധിച്ചുവെന്ന ഓഡിയോ കൃത്രിമമാണെന്നത് ഉൾപ്പെടെയുള്ള വെളിപ്പെടുത്തലുകളാണ് സഭയിൽ പ്രതിപക്ഷം ഉയർത്തിയത്.
എന്നാൽ കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാലും അന്വേഷണം നടക്കുന്നത് കൊണ്ടും പറ്റില്ലെന്നായിരുന്നു സ്‌പീക്കറുടെ നിലപാട്. നോട്ടീസ് അനുവദിക്കില്ലെന്ന നിലപാടിൽ സ്‌പീക്കർ ഉറച്ചുനിന്നതോടെ പ്രതിപക്ഷം നടുത്തളത്തിലറങ്ങി പ്രതിഷേധിച്ചു. കോടതി പരിഗണനയിലിരിക്കെ സോളാർ കേസിൽ നിരവധി തവണ നിയമസഭയിൽ അടിയന്തിരപ്രമേയം അനുവദിച്ച കീഴ്‌വഴക്കം പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചിട്ടും സ്‌പീക്കർ വഴങ്ങിയില്ല.
പിന്നാലെ പ്രതിപക്ഷം വലിയ ബാനർ വെച്ച് സ്‌പീക്കറുടെ ഇരിപ്പിടം മറച്ചു. ഇതോടെ സ്‌പീക്കർ കുപിതനായി. പിന്നാലെ ഭരണപക്ഷവും സീറ്റിൽ നിന്നെഴുന്നേറ്റ് നടുത്തളത്തിലേക്കിറങ്ങി. സംഘർഷ സാധ്യത മുന്നിൽകണ്ട് സ്‌പീക്കർ സഭ നിർത്തിവെച്ചു. കക്ഷിനേതാക്കളുമായി ചർച്ച നടത്തി. അരമണിക്കൂറിന് ശേഷം വീണ്ടും സഭ ചേർന്നപ്പോഴും ചർച്ച വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി.
Read Also: മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്