കോയമ്പത്തൂർ: സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്‌റ്റിലായ എയർഫോഴ്‌സ് ഉദ്യോഗസ്‌ഥന്റെ റിമാൻഡ് കാലാവധി നീട്ടി. ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് അമിതേഷ് ഹർമുഖിന്റെ റിമാൻഡ് കാലാവധി ഈ മാസം 30വരെയാണ് നീട്ടിയിരിക്കുന്നത്. നേരത്തെ രണ്ട് ദിവസത്തേക്ക് ആയിരുന്നു ഇയാളെ റിമാൻഡ് ചെയ്‌തിരുന്നത്.
കോയമ്പത്തൂർ അഡീഷണൽ മഹിളാകോടതി ജഡ്‌ജിയാണ് ഉത്തരവിട്ടത്. കേസിൽ തുടർവാദം കേട്ടശേഷം മാത്രമേ മറ്റ് നടപടിയെക്കുറിച്ച് തീരുമാനിക്കയുള്ളൂ എന്നാണ് കോടതി വൃത്തങ്ങൾ നൽകുന്ന സൂചന.
കോയമ്പത്തൂർ റേസ് കോഴ്‌സിലുള്ള എയർഫോഴ്‌സ് അഡ്‌മിനിസ്ട്രേറ്റീവ് കോളേജിൽ വച്ചാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. സെപ്റ്റംബർ 10ന് രാത്രി ഛത്തീസ്ഗഡ് സ്വദേശിയായ അമിതേഷ് ഹർമുഖ് തന്നെ പീഡിപ്പിച്ചതായി ഡെൽഹി സ്വദേശിനിയായ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് നൽകിയ പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ കേസെടുത്ത കോയമ്പത്തൂർ സെൻട്രൽ വനിതാ പോലീസ് ചട്ടങ്ങൾക്ക് വിരുദ്ധമായാണ് അമിതേഷിനെ അറസ്‌റ്റ് ചെയ്‌തതെന്നാണ് എയർഫോഴ്‌സ് അധികൃതർ ഉന്നയിക്കുന്ന വാദം. ഇയാളെ എയർഫോഴ്‌സിന് കൈമാറണമെന്ന് അവരുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.
എയർഫോഴ്‌സ് അഡ്‌മിനിസ്ട്രേഷൻ കോളേജിൽ നടന്ന സംഭവത്തിൽ അഡ്‌മിനിസ്ട്രേഷൻ ഓഫിസറാണ് കമാൻഡിങ് ഓഫിസർ. കോർട്ട്മാർഷൽ ചെയ്യാനായി അമിതേഷിനെ കൈമാറേണ്ടത് ഇദ്ദേഹത്തിനാണെന്ന് എയർഫോഴ്‌സ് കോളേജ് അധികൃതർ കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ സെപ്‌റ്റംബർ 30ന് തീരുമാനം എടുക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. അമിതേഷിന്റെ അഭിഭാഷകനും ഇക്കാര്യം കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്.
എയർഫോഴ്‌സ് ഉന്നത ഉദ്യോഗസ്‌ഥർക്ക് പരാതിനൽകി രണ്ടാഴ്‌ച കഴിഞ്ഞും നടപടി എടുക്കാത്തതിനെ തുടർന്നാണ് യുവതി സിറ്റി പോലീസ് കമ്മീഷണർ ദീപക് എം ദാമോറിനെ നേരിൽ കണ്ട് കാര്യങ്ങൾ വ്യക്‌തമാക്കി പരാതി നൽകിയത്.
കമ്മീഷണറുടെ നേരിട്ടുള്ള നിർദ്ദേശ പ്രകാരമാണ് വനിതാ പോലീസ് കേസെടുത്ത് ശനിയാഴ്‌ച തന്നെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ അമിതേഷിനെ ഞായറാഴ്‌ച പുലർച്ചയോടെ ഉടുമൽപ്പേട്ട സബ് ജയിലിലേക്ക് മാറ്റി.
അന്വേഷണം തീരുന്നതുവരെ ഇയാളെ ഹോട്ടലിലോ പോലീസ് നിർദ്ദേശിക്കുന്ന സ്‌ഥലങ്ങളിലോ താമസിപ്പിക്കണമെന്ന എയർഫോഴ്‌സ് ഉദ്യോഗസ്‌ഥരുടെ അഭ്യർഥന തള്ളിയാണ് പോലീസ് നേരിട്ട് കോടതിയിൽ ഹാജരാക്കിയത്. ഇതേത്തുടർന്നാണ് വിവാദം ഉയർന്നത്.
Most Read: ‘പാർട്ടിയെ വഞ്ചിച്ചു’; കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനത്തിൽ ഡി രാജ








































