ന്യൂഡെല്‍ഹി: കനയ്യകുമാറിന്റേത് കമ്മ്യൂണിസ്‌റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. വ്യക്‌തിപരമായ കാരണങ്ങളാൽ പാര്‍ട്ടി വിടുന്നെന്നാണ് കനയ്യ അറിയിച്ചതെന്ന് രാജ പറഞ്ഞു. ചില ആളുകള്‍ വരുകയും പിന്നീട് പാര്‍ട്ടിയെ വഞ്ചിച്ച് പോകുകയും ചെയ്യുമെന്നും ഇതില്‍ തളരാതെ സിപിഐ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“പാര്‍ട്ടി ഒരു വ്യക്‌തിയില്‍ അധിഷ്‌ഠിതമല്ല. മാന്ത്രിക വിദ്യയിലൂടെയല്ല കനയ്യ നേതാവായത്. കമ്യൂണിസ്‌റ്റ് പാര്‍ട്ടിയാണ് ജെഎന്‍യു സമരം ആരംഭിച്ചത്. സെപ്‌റ്റംബര്‍ ആദ്യം ചേര്‍ന്ന സിപിഐ ദേശീയ കമ്മറ്റി യോഗത്തില്‍ കനയ്യ പങ്കെടുത്തിരുന്നു. അഭ്യൂഹം ഉണ്ടായപ്പോള്‍ പോലും പാര്‍ട്ടി വിടുന്ന കാര്യം പറഞ്ഞില്ല. പാര്‍ട്ടിയോട് സത്യസന്ധത കാണിക്കാതെ അദ്ദേഹം സ്വയം പുറത്തു പോയതാണ്” രാജ പറയുന്നു. എന്നാല്‍ കനയ്യ പാര്‍ട്ടിയെ വഞ്ചിച്ചു എന്ന അഭിപ്രായം തനിക്കില്ലെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
“കനയ്യയുടെ തീരുമാനം നിര്‍ഭാഗ്യകരമാണ്. സിപിഐ വിട്ട് പോകില്ലെണ് കരുതിയത്. അദ്ദേഹത്തിന് ബിഹാര്‍ ഘടകവുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നാൽ അത് പരിഹരിച്ചതാണ്. എന്നിട്ടും എന്തു കൊണ്ട് പാര്‍ട്ടി വിട്ടു പോയി എന്നറിയില്ല”- കാനം രാജേന്ദ്രന്‍ പറഞ്ഞു. എഐസിസി ആസ്‌ഥാനത്ത് നേരിട്ടെത്തിയാണ് കനയ്യ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ ഷാള്‍ അണിയിച്ച് സ്വാഗതം ചെയ്‌തു. കനയ്യ കുമാറിനെ പോലുള്ളവര്‍ പാര്‍ട്ടിയിലേക്ക് എത്തുന്നത് അഭിമാനമുള്ള കാര്യമാണെന്നും ഫാസിസത്തിനെതിരെ പോരാടാൻ ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
എന്നാൽ സാങ്കേതിക കാരണങ്ങളാല്‍ ജിഗ്‌നേഷ് മേവാനിക്ക് ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരാൻ സാധിച്ചില്ല.പാർട്ടി പ്രവേശനത്തിന് മുന്നോടിയായി ഇരുവരും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം ഡെല്‍ഹിയിലെ ഐടിഒയിലെ രക്‌തസാക്ഷി പാര്‍ക്കില്‍ ഭഗത് സിംഗിന്റെ പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തിയിരുന്നു.
അതേസമയം, കനയ്യയുടെയും ജിഗ്‌നേഷിന്റെയും ചുമതല എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്‌തമായിട്ടില്ല. യുവജനതയെ കോണ്‍ഗ്രസിലേക്ക് എത്തിക്കുന്നതിനായി ഇരുവർക്കും സാധിക്കുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. നേരത്തെ തന്നെ കനയ്യ പാര്‍ട്ടി വിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ശനിയാഴ്‌ച ജിഗ്‌നേഷ് മേവാനി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചതിന് ശേഷമാണ് അഭ്യൂഹം ശക്‌തിപ്പെട്ടത്.
Read also: കനയ്യകുമാർ കോൺഗ്രസിൽ ചേർന്നു; സ്വീകരിച്ച് കെസി വേണുഗോപാല്‍