ന്യൂഡെല്‍ഹി: സിപിഐയുടെ യുവനേതാക്കളിൽ പ്രശസ്‌തനായിരുന്ന കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്‌ഥാനത്ത് നേരിട്ടെത്തി അംഗത്വം സ്വീകരിച്ച ഇദ്ദേഹത്തെ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ ഷാള്‍ അണിയിച്ച് സ്വാഗതം ചെയ്‌തു. കനയ്യ കുമാറിനെ പോലുള്ളവര്‍ പാര്‍ട്ടിയിലേക്ക് എത്തുന്നത് അഭിമാനമുള്ള കാര്യമാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
ഫാസിസത്തിനെതിരെ പോരാടാൻ ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. എന്നാൽ സാങ്കേതിക കാരണങ്ങളാല്‍ ജിഗ്‌നേഷ് മേവാനിക്ക് ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരാൻ സാധിച്ചില്ല. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി ഇരുവരും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം ഡെല്‍ഹി ഐടിഒയിലെ രക്‌തസാക്ഷി പാര്‍ക്കില്‍ ഭഗത് സിംഗിന്റെ പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തിയിരുന്നു.
അതേസമയം, കനയ്യയുടെയും ജിഗ്‌നേഷിന്റെയും ചുമതല എന്തായിരിക്കുമെന്ന് ഇതുവരെ വ്യക്‌തമായിട്ടില്ല. യുവജനതയെ കോണ്‍ഗ്രസിലേക്ക് എത്തിക്കുന്നതിനായി ഇരുവർക്കും സാധിക്കുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. നേരത്തെ തന്നെ കനയ്യ പാര്‍ട്ടി വിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും ശനിയാഴ്‌ച ജിഗ്‌നേഷ് മേവാനി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചതിന് ശേഷമാണ് അഭ്യൂഹം ശക്‌തിപ്പെട്ടത്.
Read also: കനയ്യയും ജിഗ്‌നേഷും ഡെല്‍ഹിയിൽ; രാഹുലിനൊപ്പം ഭഗത് സിംഗ് പ്രതിമയില്‍ പുഷ്‌പാര്‍ച്ചന