ഗുജറാത്ത്: പോലീസ് അനുമതിയില്ലാതെ മെഹ്സാനയിൽ റാലി നടത്തിയ കേസിൽ ഗുജറാത്തിലെ വാദ്ഗാം എംഎൽഎയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിക്ക് തടവുശിക്ഷ. 2017ൽ ആസാദി മാർച്ച് നടത്തിയ സംഭവത്തിലാണ് 3 മാസം തടവും 1000 രൂപ പിഴയും ഒടുക്കാൻ കോടതി വിധിച്ചത്.
ജിഗ്‌നേഷ് മേവാനി ഉൾപ്പടെ 10 പേരെയാണ് മെഹ്സാനയിലെ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. കേസിൽ ആകെ 12 പ്രതികൾ ആണ് ഉണ്ടായിരുന്നത്. ഒരാൾ മരണപ്പെട്ടു. മറ്റൊരു പ്രതി ഇപ്പോഴും ഒളിവിലാണ്. ശിക്ഷിക്കപ്പെട്ടവരിൽ എൻസിപി നേതാവ് രേഷ്‌മ പട്ടേലും ഉണ്ട്.
ഗുജറാത്തിലെ ഉനയിൽ ഗോവധം ആരോപിച്ച് 5 ദളിത് യുവാക്കളെ തല്ലിച്ചതച്ച സംഭവത്തിന്റെ വാർഷിക ദിനത്തിലായിരുന്നു മേവാനിയുടെ നേതൃത്വത്തിൽ ആസാദി മാർച്ച് നടത്തിയത്. ബനസ്‌കന്ത ജില്ലയിലെ മെഹ്സാന മുതൽ ധനേറ വരെയായിരുന്നു മാർച്ച്.
അതേസമയം റാലി നടത്തിയതിന്റെ പേരിലല്ല, മറിച്ച് മതിയായ അനുമതി ഇല്ലാതെ റാലി നടത്തിയതിനാണ് പ്രതികളെ ശിക്ഷിക്കുന്നതെന്ന് കോടതി വ്യക്‌തമാക്കി. നിയമലംഘനം പൊറുക്കാനാകില്ല എന്നും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്‌തതിന്റെ പേരിൽ അസം പോലീസ് മേവാനിയെ അറസ്‌റ്റ് ചെയ്‌ത് കൊണ്ടുപോയത് വലിയ വിവാദം ആയിരുന്നു. ജാമ്യം കിട്ടി ഗുജറാത്തിൽ തിരികെയെത്തിയതിന് പിന്നാലെയാണ് മറ്റൊരു കേസിൽ മേവാനി ശിക്ഷിക്കപ്പെടുന്നത്.
Most Read: നീറ്റ് വിരുദ്ധ ബില്‍; രാഷ്‌ട്രപതിക്ക് അയച്ച് തമിഴ്‌നാട് ഗവർണർ