ചെന്നൈ: തമിഴ്നാട് നിയമസഭ രണ്ടാം തവണയും പാസാക്കിയ നീറ്റ് വിരുദ്ധ ബില്‍ രാഷ്‍ട്രപതിയുടെ അനുമതിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി ഗവര്‍ണര്‍ ആര്‍എന്‍ രവി. ഇതോടെ നീറ്റ് വിരുദ്ധ ബില്ലിന്റെ പേരില്‍ തമിഴ്‌നാട് സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കമാണ് അവസാനിക്കുന്നത്. ഇക്കാര്യം സഭയെ അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ ബില്ലിന് രാഷ്‍ട്രപതിയുടെ അംഗീകാരം നേടാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി സ്‌റ്റാലിൻ പറഞ്ഞു.
നേരത്തെ നീറ്റ് വിരുദ്ധ ബില്ലുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരെ മുഖ്യമന്ത്രി സ്‌റ്റാലിന്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. ബില്ലിന് ഗവര്‍ണറുടെ അംഗീകാരം ചോദിക്കുകയല്ല, ഒരു പോസ്‌റ്റുമാൻ എന്ന രീതിയിൽ രാഷ്‍ട്രപതിയുടെ അംഗീകാരത്തിനായി അയച്ചാല്‍ മതി എന്നായിരുന്നു സ്‌റ്റാലിന്റെ പ്രതികരണം. നിലവിൽ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ മോചനം ഉൾപ്പടെ വിവിധ വിഷയങ്ങളിൽ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തര്‍ക്കമുണ്ട്.
Read also: അമിത് ഷാ ബംഗാളിൽ; തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യ സന്ദർശനം