കൊച്ചി: സർക്കാർ സ്‌പോൺസേർഡ് ഫാസിസം അരങ്ങേറുന്ന ഗുജറാത്ത് വികസന മാതൃക പഠിക്കാനും പകർത്താനുമുള്ള പിണറായി വിജയൻ സർക്കാരിന്റെ നടപടി അപകടകരമെന്ന് ഗുജറാത്ത് എംഎൽഎ ജിഗ്‌നേഷ് മേവാനി. ആശങ്ക ഉയർത്തുന്ന ഈ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിലുള്ള രഹസ്യ പാക്കേജ് ആണെന്നും ജിഗ്‌നേഷ് മേവാനി ആരോപിച്ചു.
ഫാസിസത്തെയും വർഗീയതയേയും നേരിടുന്നതിൽ പിണറായി വിജയന് ഇരട്ടചങ്കല്ല, ഇരട്ട മുഖമാണെന്നും ജിഗ്‌നേഷ് കുറ്റപ്പെടുത്തി. മോദിയും പിണറായി വിജയനും തമ്മിൽ രഹസ്യ ഉടമ്പടിയുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കേരള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ അവിടെ പോയത്. ബിജെപി ഭരിക്കുന്ന മറ്റ് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പോലും ഗുജറാത്ത് മോഡൽ പഠിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ കേരള സർക്കാരിന്റെ നടപടി അപകടകരവും ആശ്‌ചര്യപ്പെടുത്തുന്നതുമാണ്.
കേരള മോഡൽ ലോകമെമ്പാടും പ്രശംസിക്കപ്പെടുമ്പോഴാണ് ഗുജറാത്ത് മോഡൽ വികസനം പഠിക്കാൻ കേരള സർക്കാർ ചീഫ് സെക്രട്ടറിയെ അങ്ങോട്ടേക്ക് അയച്ചത്. ഇത്തരമൊരു നടപടി സ്വീകരിക്കാൻ കേരള സർക്കാരിനെ പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്‌തമല്ല. ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പടെയുള്ള മേഖലകളിൽ കേരള മോഡൽ മികച്ചതാണ്. കേരളത്തിലെ ഇടതുപക്ഷ നേതാക്കൾ ഉൾപ്പെട്ട വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചതും ഇതേ പാക്കേജിന്റെ അടിസ്‌ഥാനത്തിലാണെന്ന് ജിഗ്‌നേഷ് പറയുന്നു.
ബിജെപിയുടെ കോൺഗ്രസ് മുക്‌ത ഭാരതമെന്ന അജണ്ട നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുമായി കൈകോർക്കുകയാണ്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രാഷ്‌ട്രീയ സഖ്യത്തിന് മാത്രമേ ഇന്ത്യയിലെ ഫാസിസ്‌റ്റ് ശക്‌തികളെ പരാജയപ്പെടുത്താൻ കഴിയൂവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഎം പശ്‌ചിമ ബംഗാൾ ഘടകവും തുറന്ന് പറയുമ്പോഴാണ് പിണറായിയുടെ രഹസ്യബന്ധം. കേരളത്തിൽ ബിജെപിക്ക് വളരാനുള്ള വഴിയൊരുക്കുകയാണ് സിപിഎം ചെയ്യുന്നത്. കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനുള്ള ബിജെപിയുടെ ശ്രമത്തിൽ അങ്ങേയറ്റം ആശങ്കാകുലനാണ്. സംഘപരിവാർ അജണ്ടയാണ് ഇവിടെ നടക്കുന്നതെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു.
Most Read: ചലച്ചിത്ര അവാർഡ് വിവാദം വീണ്ടും; സിനിമ പൂഴ്‌ത്തി, കാരണം തേടി സംവിധായകൻ പ്രിയനന്ദൻ