കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിയാതെ മൂന്ന് മുന്നണികൾക്കും വെല്ലുവിളിയാവുമെന്ന് കരുതിയ ട്വന്റി-20. എറണാകുളം ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ മൽസരിച്ച നവയുഗ കക്ഷിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകീട്ട് പുറത്തുവിട്ട കണക്ക് പ്രകാരം കുന്നത്തുനാട്ടിലും തൃക്കാക്കരയിലും കൊച്ചിയിലും നാലാമതെത്താനേ പാർട്ടിക്ക് കഴിഞ്ഞുള്ളു.
കുന്നത്തുനാട്ടിൽ 42,701, തൃക്കാക്കരയിൽ 4,300, കൊച്ചിയിൽ 19,550, കോതമംഗലത്ത് 2,693, മൂവാറ്റുപുഴ 3,444 എന്നിങ്ങനെയാണ് ട്വന്റി-20ക്ക് കിട്ടിയ വോട്ട് നില. ഇതിൽ കുന്നത്തുനാട്ടിൽ ഇരുമുന്നണികളിൽനിന്നും വോട്ടുകൾ അൽപമെങ്കിലും സമാഹരിക്കാനായി എന്നതാണ് ട്വന്റി-20ക്ക് ആശ്വസിക്കാൻ വകനൽകുന്ന കാര്യം.
വലിയ തോതിലുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് ട്വന്റി-20 ഇവിടെ നടത്തിയിരുന്നുത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലെ നാലു പഞ്ചായത്തുകളിൽ ഭരണം പിടിക്കാനായത് അവർക്ക് വലിയ ആത്മവിശ്വാസം നൽകിയിരുന്നു.
എന്നാൽ, ആ പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം വരച്ചു കാട്ടുന്നത്. വലിയ തിരഞ്ഞെടുപ്പുകളിൽ കാര്യങ്ങൾ എളുപ്പമല്ലെന്ന് പാർട്ടിക്ക് തിരിച്ചറിവ് നൽകുന്നത് കൂടിയായി തിരഞ്ഞെടുപ്പ് ഫലം.
ജില്ലയിൽ ട്വന്റി-20യുടെ സാന്നിധ്യം വെല്ലുവിളിയായി വിലയിരുത്തപ്പെട്ടിരുന്ന തൃക്കാക്കരയിൽ അവർക്ക് കാര്യമായി വോട്ട് ലഭിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. കൂടാതെ കോതമംഗലത്ത് 2,693 വോട്ടിൽ ഒതുങ്ങുകയും ചെയ്തു.
Read Also: 11 വനിതകൾ സഭയിലേക്ക്; പത്ത് പേരും ഇടത് മുന്നണിയിൽ നിന്ന്







































