തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ട്വിന്റി-20 കോ-ഓർഡിനേറ്റർ സാബു എം ജേക്കബ് രംഗത്ത്. തന്നെ അറസ്‌റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അതിന് ഒരാഴ്‌ച മുൻപ് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ അറസ്‌റ്റ് ചെയ്യിക്കുമെന്ന് സാബു എം ജേക്കബ് വെല്ലുവിളിച്ചു. ഒരാഴ്‌ചയായി സ്‌റ്റേഷനുകൾ കയറിയിറങ്ങുന്നുവെന്നും തന്റെ കൈയിലുള്ളത് ആറ്റം ബോംബാണെന്നും സാബു പറഞ്ഞു.
കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജിനെ പൊതുവേദിയിൽ അപമാനിച്ചെന്ന പരാതിയിൽ പുത്തൻകുരിശ് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ ട്വിന്റി-20 കോ-ഓർഡിനേറ്റർ സാബു എം ജേക്കബിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. പുത്തൻകുരിശ് ഡിവൈഎസ്‌പി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. പട്ടികജാതി, പട്ടികവർഗം പീഡനം തടയൽ നിയമപ്രകാരമെടുത്ത കേസിലാണ് ചോദ്യം ചെയ്യൽ.
കഴിഞ്ഞ മാസം 21ന് കോലഞ്ചേരിയിൽ സംഘടിപ്പിച്ച ട്വിന്റി20 മഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് സാബു എം ജേക്കബിന്റെ വിവാദ പ്രസംഗം ഉണ്ടായത്. ‘മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജന്തുവിന് കുന്നത്തുനാട്ടുകാർ ജൻമം കൊടുത്തുവെന്നും എല്ലാ ദിവസവും പൗഡറുമിട്ട് മീറ്റിങ്ങുണ്ടോ എന്ന് അന്വേഷിച്ചു ഇറങ്ങും എന്നായിരുന്നു’ സാബു എം ജേക്കബ് പ്രസംഗിച്ചത്. ഇതോടെ ജാതീയമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎ പോലീസിൽ പരാതി നൽകിയത്.
അതേസമയം, ബിജെപിയുടെയോ സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ സീറ്റ് കിട്ടുന്നതിൽ ഒരു കുഴപ്പവുമില്ലെന്ന് സാബു എം ജേക്കബ് പറഞ്ഞു. 2021ൽ കോൺഗ്രസ് നേതാക്കളായ വിഡി സതീശനും രമേശ് ചെന്നിത്തലയും വീട്ടിൽ വന്നു. അഞ്ചു സീറ്റാണ് അവർ ഓഫർ ചെയ്‌തത്. സിപിഎമ്മിന്റെ നേതാക്കൾ മന്ത്രി പി രാജീവ് ഉൾപ്പടെ അഞ്ചു തവണയാണ് രാത്രി പാത്തും പതുങ്ങിയും വീട്ടിൽ വന്നത്. അധികാരത്തിനും സ്‌ഥാനമാനങ്ങൾക്കും വേണ്ടിയല്ല ഞാൻ നിലകൊള്ളുന്നതെന്നും സാബു എം ജേക്കബ് വ്യക്‌തമാക്കി.
ബിജെപിക്കാരൻ വന്ന് ഒരു സീറ്റ് തന്നാൽ പോകുന്ന ആളല്ല താനെന്നും തന്നെ സംഘിയാക്കുകയാണെന്നും സാബു കുറ്റപ്പെടുത്തി. ജനങ്ങൾക്ക് തന്നെയറിയാമെന്നും കെ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്നും സാബു എം ജേക്കബ് കൂട്ടിച്ചേർത്തു.
Most Read| രാജ്യസഭാ സീറ്റ് ലീഗ് അംഗീകരിക്കുമോ? അന്തിമതീരുമാനം ചൊവ്വാഴ്‌ച