മലപ്പുറം: മൂന്നാം സീറ്റ് ആവശ്യത്തിൽ ഉറച്ച് നിന്ന ലീഗിന് മുന്നിൽ രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദ്ദേശമാണ് കോൺഗ്രസ് മുന്നോട്ട് വെച്ചത്. എന്നാൽ, ഇക്കാര്യത്തിൽ ഉറച്ച നിലപാട് ലീഗ് അറിയിച്ചിട്ടില്ല. പകരം ചൊവ്വാഴ്‌ചത്തെ ലീഗ് യോഗം ചർച്ച ചെയ്‌ത് തീരുമാനം എടുക്കുമെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ, ഇന്ന് നടന്ന യുഡിഎഫ്-ലീഗ് ചർച്ച രമ്യമായി പരിഹരിക്കപ്പെട്ടു.
ചർച്ച തൃപ്‌തികരമെന്നാണ് മുസ്‌ലിം ലീഗ് അവകാശപ്പെടുന്നത്. ലീഗിന് മൂന്നാം സീറ്റ് നൽകുന്ന കാര്യത്തിൽ കോൺഗ്രസ് ബുദ്ധിമുട്ട് അറിയിച്ചതായാണ് സൂചന. രാജ്യസഭാ സീറ്റ് നൽകാമെന്ന നിർദ്ദേശമാണ് മുന്നോട്ട് വെച്ചതെന്ന് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സൂചന നൽകിയിരുന്നു. മുസ്‌ലിം ലീഗുമായുള്ള ഉഭയകക്ഷി ചർച്ചകൾ പൂർത്തിയായതായി വിഡി സതീശനും പ്രതികരിച്ചിരുന്നു.
‘ചർച്ചയിലെ തീരുമാനങ്ങൾ പങ്കെടുത്ത നേതാക്കൾ അവരുടെ പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യും. ഞങ്ങൾ ഞങ്ങളുടെ നേതൃത്വവുമായി ചർച്ച ചെയ്യും. അതിന് ശേഷം 27ആം തീയതി അന്തിമതീരുമാനം ഉണ്ടാകും. മൂന്നാം സീറ്റ് നൽകുമോയെന്ന കാര്യം 27ആം തീയതി കഴിയാതെ പറയാനാകില്ല. ചർച്ചയിൽ യുഡിഎഫ് സംതൃപ്‌തരാണ്. നന്നായി ചർച്ച പൂർത്തിയാക്കി. എല്ലാം പോസിറ്റീവാണ്. ലീഗ് നേതാക്കൾ തന്നെ അത് വ്യക്‌തമാക്കിയിട്ടുണ്ട്’- വിഡി സതീശൻ പ്രതികരിച്ചു.
കോൺഗ്രസുമായി നടന്ന ചർച്ച തൃപ്‌തികരമെന്നായിരുന്നു യോഗത്തിന് പിന്നാലെ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. 27ന് പാണക്കാട് നേതൃയോഗം ചേർന്ന് അന്തിമതീരുമാനം അറിയിക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സ്‌ഥലത്ത് ഇല്ലാത്തതിനാൽ അദ്ദേഹം എത്തിയ ശേഷം ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോൺഗ്രസുമായി വീണ്ടും ചർച്ച വേണ്ടിവരുമെന്ന് തോന്നുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കിയിരുന്നു.
Most Read| കേരളത്തിൽ ഉൾപ്പടെ യോഗങ്ങൾ നടത്തി; ‘സിമി’ ഭീകരൻ ഡെൽഹിയിൽ പിടിയിൽ