ന്യൂഡെൽഹി: നിരോധിത സംഘടനയായ സിമി (സ്‌റ്റുഡന്റ് ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) അംഗം ഹനീഫ് ഷെയ്‌ഖിനെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. 22 വർഷത്തെ തിരച്ചിലിന് ഒടുവിലാണ് ഇയാൾ പിടിയിലാകുന്നത്. യുഎപിഎ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയ കേസുമായി ബന്ധപ്പെട്ട് 2001 മുതൽ പോലീസ് ഇയാൾക്കായുള്ള തിരച്ചിലിൽ ആയിരുന്നു.
മഹാരാഷ്‌ട്രയിലെ ഭുസാവലിലാണ് ഹനീഫ് താമസിച്ചിരുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് സിങ് പറഞ്ഞു. സംസ്‌ഥാനത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഡെൽഹി, കേരളം, കർണാടക എന്നിവിടങ്ങളിൽ ഇയാൾ സിമി യോഗങ്ങൾ സംഘടിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
യുവാക്കളെ സിമിയിലേക്ക് ആകർഷിക്കുന്നതിനായി ക്‌ളാസുകളും നൽകിയിരുന്നു. 2002 ലാണ് ഹനീഫ് ഷെയ്‌ഖിനെ ഡെൽഹി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. അതിനിടെ, ഇയാൾ പേര് മാറ്റിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭുസാവലിലെ ഉർദു മീഡിയം വിദ്യാലയത്തിൽ അധ്യാപകനായി ഹനീഫ് ജോലി നോക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. പിന്നീട് തന്ത്രപൂർവം ഇയാളെ പിടികൂടുകയായിരുന്നു.
1997ലാണ് ഹനീഫ് സിമിയിൽ ചേരുന്നത്. 2001ൽ സിമി മേധാവി സാഹിദ് ബദർ, ഹനീഫിനെ സിമിയുടെ ഇസ്‍ലാമിക് മൂവ്മെന്റ് മാസികയുടെ എഡിറ്ററായും നിയമിച്ചു. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്ന് 2001ലാണ് സിമിക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. തീവ്രവാദ ഗ്രൂപ്പുകളുടെ ഇടപെടൽ സംഘടനയിൽ ഉണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് നിരോധനം ഏർപ്പെടുത്തിയത്.
Most Read| ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം; ‘സുദർശൻ സേതു’ ഉൽഘാടനം ചെയ്‌ത് പ്രധാനമന്ത്രി