തിരുവനന്തപുരം: പിവി ശ്രീനിജൻ എംഎൽഎക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയയ്‌ക്കെതിരെ കുരുക്കുകൾ മുറുക്കി പോലീസ്. തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പുകളും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ അർധരാത്രി വരെ ഓഫീസിൽ പരിശോധന നടത്തി.
ജീവനക്കാരോട് സ്‌ഥാപനത്തിൽ പ്രവേശിക്കരുതെന്നും അന്വേഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടയാണ് നടപടി. അതേസമയം, ഷാജൻ സ്‌കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായി കൊച്ചി പോലീസ് വ്യക്‌തമാക്കി. ഓഫീസിലെ 29 കമ്പ്യൂട്ടറുകൾ, ക്യാമറകൾ, ലാപ്‌ടോപ്പുകൾ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. സംസ്‌ഥാനത്തെ പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് പരിശോധന തുടരുകയാണ്.
തിരുവനതപുരത്ത് ജീവനക്കാരായ രണ്ടു പേരുടെ വീടുകളിൽ ഇന്നലെ രാവിലെ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കൊല്ലത്ത് ശ്യാം എന്ന മറുനാടൻ മലയാളി റിപ്പോർട്ടറെ ചോദ്യം ചെയ്യലിനായി പോലീസ് കസ്‌റ്റഡിയിൽ എടുത്തെന്നാണ് വിവരം. എന്നാൽ, ശ്യാമിനെ മൊഴി എടുക്കാനായി വിളിപ്പിച്ചതാണെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്.
പിവി ശ്രീനിജൻ എംഎൽഎക്കെതിരെ നടത്തിയ അപകർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പോലീസിന്റെ നടപടി. മറുനാടൻ മലയാളി ചാനൽ മേധാവി ഷാജൻ സ്‌കറിയക്കെതിരെ അടക്കം എസ്‌സി-എസ്‌ടി പീഡന നിരോധന നിയമം അനുസരിച്ചു കേസ് എടുത്തിരുന്നു. ഇതിൽ ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഹൈക്കോടതി ഹരജി തള്ളിയിരുന്നു.
എറണാകുളം ജില്ലാ സെഷൻസ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഹൈക്കോടതി ഹരജി തള്ളിയതിന് പിന്നാലെ ഇയാൾക്കെതിരെ കൊച്ചി സിറ്റി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഷാജൻ സ്‌കറിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാണ് സർക്കുലർ ഇറക്കിയത്. എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: അതിതീവ്ര മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി