ന്യൂഡെൽഹി: മാദ്ധ്യമ പ്രവര്‍ത്തകരില്‍നിന്ന് അന്വേഷണ ഏജന്‍സികള്‍ സാധനങ്ങൾ പിടിച്ചെടുക്കുന്നതിൽ മാര്‍ഗരേഖ വേണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം.
ഇക്കാര്യത്തില്‍ എല്ലാവരുടെയും താൽപര്യം സംരക്ഷിക്കുന്ന മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ പുറത്തിറക്കുന്നില്ലെങ്കിൽ കോടതിക്ക് ഇറക്കേണ്ടിവരുമെന്നും ജസ്‌റ്റിസുമാരായ സഞ്‍ജയ് കൗള്‍, സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
സങ്കീര്‍ണമായ നിയമ പ്രശ്‌നങ്ങൾ ഉൾപ്പെടുന്ന വിഷയമാണിതെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു ചൂണ്ടിക്കാട്ടി. അന്വേഷണ ഏജന്‍സികള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ നടത്തുന്ന റെയ്‌ഡുകൾ, അവരുടെ സാധനങ്ങള്‍ പിടിച്ചെടുക്കൽ എന്നിവ ഗൗരവമേറിയ വിഷയമാണെന്നും കോടതി പറഞ്ഞു.
പിടിച്ചെടുക്കുന്ന ഡിജിറ്റല്‍ സാധനങ്ങളില്‍ വ്യക്‌തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍വരെയുണ്ടാകും. വാര്‍ത്തയുടെ സോഴ്‌സ് ഉള്‍പ്പടെയുള്ള വിവരങ്ങളുമുണ്ടാകും. മാദ്ധ്യമ പ്രവർത്തകരുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും ബെഞ്ച് നിരീക്ഷിച്ചു. സ്വകാര്യത എല്ലാവരുടെയും മൗലികാവകാശമാണെന്നും ജസ്‌റ്റിസ് സഞ്‍ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.
മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന റെയ്‌ഡുകളിലും സാധനങ്ങള്‍ പിടിച്ചെടുക്കലിലും അന്വേഷണ ഏജന്‍സികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ‘ഫൗണ്ടേഷന്‍ ഫോര്‍ മീഡിയ പ്രൊഫഷണല്‍സ്’ നല്‍കിയ ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഹരജി ഡിസംബര്‍ 6ന് വീണ്ടും പരിഗണിക്കും.
MOST READ | കേരളത്തിന്റെ മണിപ്പൂർ ബാലിക ‘ജേ ജെം’ അഭിമാനം