പഠനത്തിലെന്ന പോലെ കായിക മൽസരങ്ങളിലും മികവ് തെളിയിച്ചിരിക്കുകയാണ് മണിപ്പൂരിൽ നിന്ന് അഭയം തേടി കേരളത്തിലെത്തിയ പിഞ്ചു ബാലിക ‘ജേ ജെം’. പത്ത് വയസിന് താഴെയുള്ള പെൺകുട്ടികളുടെ മൽസരത്തിൽ 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്‌ഥാനവും, 4×50 മീറ്റർ റിലേയിൽ മൂന്നാം സ്‌ഥാനവും നേടി തന്റെ കഴിവ് ലോകത്തോട് വിളിച്ചു പറയുകയാണ് ഈ കൊച്ചു മിടുക്കി.
ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ ചന്ദ്രശേഖർ നായർ സ്‌റ്റേഡിയത്തിൽ വെച്ച് നടത്തിയ മൽസരങ്ങളിലാണ് ‘ജേ ജെം’ മിന്നും പ്രകടനം കാഴ്‌ച വെച്ച് തൈക്കാട് ഗവ. മോഡൽ എൽപി സ്‌കൂളിന്റേയും കേരളത്തിന്റേയും അഭിമാനമായി മാറിയത്. കൊച്ചു മിടുക്കിയുടെ നേട്ടത്തെ അഭിനന്ദിച്ചു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത് വന്നു. ‘ഒരു ഓട്ടക്കാരന് നമ്മൾ കൈയ്യടി നൽകി. ഇനി ഒരു ഓട്ടക്കാരിയെ കാണാമെന്ന്’ പറഞ്ഞു മന്ത്രി ജേ ജെമ്മിനെ അഭിനന്ദിച്ചു ഫേസ്ബുക്കിൽ പോസ്‌റ്റിടുകയായിരുന്നു.
കഴിഞ്ഞ ദിവസം എഎം യുപി വടക്കാങ്ങര പയ്യനാട് സ്‌കൂളിൽ നടന്ന കായിക മൽസരങ്ങളിൽ പങ്കെടുത്ത ഒന്നാം ക്‌ളാസുകാരൻ ഹബീബ് റഹ്‌മാന്റെ വൈറൽ ഓട്ടം മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. കലാപവും കലുഷിതമായ മണിപ്പൂരിൽ നിന്നും അഭയം തേടിയെത്തിയ പിഞ്ചു ബാലികയെ ചേർത്ത് പിടിച്ചാണ് കേരളം സംരക്ഷണം നൽകിയത്. തൈക്കാട് മോഡൽ ഗവ. എൽപി സ്‌കൂളിൽ പ്രവേശനം നേടിയ ‘കൊഹിനെ ജം വായ്‌പേയ്’ എന്ന ജേ ജെമ്മിനെ വളർത്തു മകളായാണ് സർക്കാർ ഏറ്റെടുത്തത്.
മണിപ്പൂരിൽ നിന്ന് ബന്ധുവിനൊപ്പമാണ് ജേ ജെം കേരളത്തിലെത്തിയത്. ജേ ജെമ്മിന്റെ വീട് അക്രമികൾ കത്തിച്ചതായാണ് വിവരം. മാതാപിതാക്കളും സഹോദരങ്ങളും ആക്രമണം ഭയന്ന് ഗ്രാമത്തിൽ നിന്ന് പലായനം ചെയ്‌തിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെത്തിയ ജേ ജെമ്മിന് മറ്റു രേഖകൾ ഒന്നും ഹാജരാക്കിയില്ലെങ്കിലും സർക്കാർ സ്‌കൂളിൽ പ്രവേശനം നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാവുകയായിരുന്നു. തിരുവനന്തപുരം തൈക്കാട് മോഡൽ ഗവ. എൽപി സ്‌കൂളിൽ മൂന്നാം ക്ളാസ് വിദ്യാർഥിയാണ് ഈ മണിപ്പൂരുകാരി. പഠനത്തിലും മുന്നിലാണ് ഈ കൊച്ചുമിടുക്കി.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!