മുംബൈ: ബോളിവുഡ് നടൻ സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്. ഡെൽഹിയിലെ എഎപി സർക്കാരുമായി സഹകരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സോനു സൂദിന്റെ വീടുകളിലും ഓഫിസുകളിലും റെയ്‌ഡ് നടന്നത്. ഡെൽഹി സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന പരിപാടിയിൽ ബ്രാൻഡ് അംബാസിഡറായതിന് പിന്നാലെ നടന്ന പരിശോധന രാഷ്‌ട്രീയ പ്രേരിതമാണെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു.
എന്നാൽ, ഉയർന്നിരിക്കുന്ന രാഷ്‌ട്രീയ ആരോപണങ്ങളെ നിഷേധിക്കുന്ന തരത്തിലുള്ള നിലപാടാണ് ആദായ നികുതി വകുപ്പ് എടുത്തിരിക്കുന്നത്. സോനു സൂദ് 20 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നതിന്റെ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പ് അധികൃതരുടെ വാദം.
സെപ്‌റ്റംബർ 15നാണ് മുംബൈ, ലഖ്‌നൗ, കാൺപൂർ, ജയ്‌പൂർ, ഡെൽഹി എന്നിവിടങ്ങളിൽ സോനു സൂദിന്റെ വസതിയിലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ സ്‌ഥാപനങ്ങളിലും റെയ്‌ഡ് നടന്നത്. വ്യാജ കമ്പനികളുടെ പേരിൽ വായ്‌പയുണ്ടെന്ന് വരുത്തി തീർത്താണ് നികുതി വെട്ടിപ്പ് നടത്തിയതെന്നാണ് ആദായനികുതി വകുപ്പ് വ്യക്‌തമാക്കുന്നത്.
അതേസമയം, പഞ്ചാബിൽ സോനു സൂദ് ആം ആദ്‌മി പാർട്ടിയുടെ സ്‌ഥാനാർഥിയാകും എന്ന സൂചനകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് പ്രസ്‌താവനകളൊന്നും നടൻ ഇതുവരെ നടത്തിയിട്ടില്ല.
Also Read: രാജസ്‌ഥാനിൽ ‘ലാൻഡ് ജിഹാദ്’ എന്ന് ബിജെപി എംഎൽഎ