ന്യൂഡെൽഹി: രാജസ്‌ഥാനിലെ മാല്‍പുരയില്‍ മുസ്‌ലിംകൾ ഹിന്ദുക്കളുടെ ഭൂമിയും വീടും സ്വന്തമാക്കി ‘ലാന്‍ഡ് ജിഹാദ്’ നടത്തുന്നുവെന്ന ആരോപണവുമായി ബിജെപി എംഎല്‍എ കനയ്യ ലാൽ. നിയമസഭയിലാണ് കനയ്യ ലാൽ ഈ ആരോപണം ഉന്നയിച്ചത്. മൽപുര ഒരു പ്രശ്‌നബാധിത പ്രദേശം ആണെന്നും 1950 മുതൽ നിരന്തരമായി വർഗീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അത് നൂറിലധികം പേരുടെ മരണത്തിന് കാരണമായെന്നും ലാൽ പറഞ്ഞു.
“മുസ്‌ലിം സമൂഹം അവിടെ ക്യാംപയിൻ നടത്തുന്നു. അവിടെ അവർ ഹിന്ദു സമൂഹത്തിന്റെ വീടുകളും ഭൂമിയും സംസ്‌ഥാന സർക്കാർ നിശ്‌ചയിച്ച വിലയേക്കാൾ ഇരട്ടി പണം നൽകി വാങ്ങുന്നു. അനധികൃതമായി വാങ്ങിയ ഈ വീടുകളിൽ അവർ നിയമവിരുദ്ധമായി താമസിക്കാൻ തുടങ്ങുന്നു. തുടർന്ന് ഹിന്ദു അയൽവാസികളുമായി പ്രശ്‌നം ഉണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു,”- കനയ്യ ലാൽ പറയുന്നു.
“ഹിന്ദു പെൺകുട്ടികളെയും സഹോദരിമാരെയും കാണുമ്പോൾ അവർ അധിക്ഷേപകരമായ പ്രവൃത്തികളും സംസാരങ്ങളും നടത്തുന്നു. ഇത് ഹിന്ദു കുടുംബങ്ങളിൽ അരക്ഷിതാവസ്‌ഥ ഉണ്ടാക്കാൻ കാരണമായി. ഇതേത്തുടർന്ന് 600–800 ഹിന്ദു കുടുംബങ്ങളാണ് ഇവിടെനിന്ന് പലായനം ചെയ്‌തത്,”- എന്നും ബിജെപി എംഎൽഎ പറഞ്ഞു.
ചിലർ മൽപുര സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ (എസ്‌ഡിഎം) സമീപിക്കുകയും പരാതി കൈമാറാൻ ശ്രമിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹം അത് അംഗീകരിക്കാൻ പോലും തയ്യാറായില്ലെന്നും കനയ്യ ലാൽ കൂട്ടിച്ചേർത്തു.
Most Read: ‘നാര്‍ക്കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം’; വിഡി സതീശന്‍