കണ്ണൂർ: പ്രണയക്കെണി യാഥാര്‍ഥ്യമാണെന്നും സഭ ഇത് പറയുന്നത് വസ്‌തുതകളുടെ അടിസ്‌ഥാനത്തില്‍ ആന്നെന്നും വിശദീകരിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി. ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല പരാമർശം നടത്തുന്നതെന്നും വ്യക്‌തമാക്കിയ ബിഷപ്പ് പക്ഷെ വസ്‌തുതകൾ എന്താണെന്നോ അതിന്റെ വിശദാംശങ്ങൾ എന്തെന്നോ പറഞ്ഞിട്ടില്ല.
വഴി തെറ്റുന്ന മക്കളെ കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമർശിച്ചത്. മത സ്‌പർദ്ധയുടെ വിഷയമായി കാണേണ്ടതില്ലെന്നും വിഷയത്തെ കുറിച്ച് സഭ പഠനം നടത്തിയെന്നും മാർ പാംപ്ളാനി പറഞ്ഞു. പെണ്‍കുട്ടികളുടെ ഭാവിയെ സുരക്ഷിതമല്ലാത്ത രീതിയില്‍ വഴിതെറ്റിക്കുന്ന പ്രണയം യഥാര്‍ഥത്തില്‍ പ്രണയമല്ല. അതുകൊണ്ടാണ് പ്രണയക്കെണി എന്ന വാക്ക് ഉപയോഗിക്കുന്നതെന്നും ഇദ്ദേഹം വിശദീകരിച്ചു.
പെൺകുട്ടികളുടെ ഭാവി കെണിയിൽ പെടുത്തിയതിന്റെ കൃത്യമായ കണക്കുകൾ സഭയുടെ കൈവശമുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഏതെങ്കിലും മതവിഭാഗാഗത്തെ ലക്ഷ്യമിട്ടല്ല പരാമർശം നടത്തുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ഞായറാഴ്‌ച പള്ളികളിൽ പ്രണയക്കെണി സംബന്ധിച്ചുള്ള ഇടയലേഖനം വായിച്ചിരുന്നു.
ക്രിസ്‌ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കുകൾ വർധിക്കുന്നതായി ഇടയലേഖനത്തിൽ ആരോപിച്ചിരുന്നു. മക്കൾ ചതിക്കുഴികളിൽ വീഴാതിരിക്കാൻ ബോധവൽക്കരണം പ്രയോജനപ്പെടുത്തണമെന്ന ആഹ്വാനവും ഇടയലേഖനത്തിൽ ഉണ്ടായിരുന്നു. ഇത്തരം കെണിയില്‍ വീഴാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ സഭ നിരന്തരം നല്‍കുമെന്നും ഇത് സഭയുടെ ഉത്തരവാദിത്തമാണെന്നും ബിഷപ്പ് ജോസഫ് പാംപ്ളാനി വ്യക്‌തമാക്കി.