വാഷിങ്ടൻ: ഇറാനെതിരായ യുദ്ധത്തിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാനെതിരെ കൂടുതൽ സൈനിക നടപടികളിലേക്ക് കടക്കുന്നതിന് നിന്ന് ട്രംപിനെ വിലക്കുന്നതിനുള്ള സുപ്രധാന പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി.
കഴിഞ്ഞ മേയ് മാസത്തിൽ സമാനമായ പ്രമേയം സെനറ്റ് പരിഗണിച്ചിരുന്നെങ്കിലും വോട്ടെടുപ്പിലേക്ക് എത്തിയിരുന്നില്ല. കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ ട്രംപ് യുദ്ധാധികാരങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ജനപ്രതിനിധി സഭ നടത്തുന്ന നാലാമത്തെ ശ്രമമാണിത്.
ഡെമോക്രാറ്റുകൾക്ക് പുറമെ ഭരണകക്ഷിയായ റിപ്പബ്ളിക്കൻ പാർട്ടിയിലെ നാല് അംഗങ്ങൾ കൂടി പിന്തുണച്ചതോടെയാണ് പ്രമേയം സഭ കടന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച ഇറാൻ യുദ്ധത്തോടുള്ള പരസ്യമായ വിയോജിപ്പാണ് വോട്ടെടുപ്പിൽ പ്രകടമായത്.
ജനപ്രതിനിധി സഭ പാസാക്കിയെങ്കിലും റിപ്പബ്ളിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് സെനറ്റ് കൂടി പ്രമേയം അംഗീകരിക്കേണ്ടതുണ്ട്. സെനറ്റ് പാസാക്കിയാൽ പോലും ട്രംപിന്റെ സൈനിക നീക്കങ്ങളെ ഇത് പൂർണമായി തടയുമെന്ന് ഉറപ്പില്ല. കാരണം, ഈ പ്രമേയത്തിനെതിരെ പ്രസിഡണ്ടിന് വീറ്റോ അധികാരം പ്രയോഗിക്കാൻ കഴിയും. അത് മറികടക്കാൻ ഇരു സഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്.
അതേസമയം, ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പടക്കപ്പലിന് നേരെ ആക്രമണം നടത്തിയെന്ന് സ്‌ഥിരീകരിച്ചു ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. എന്നാൽ, ഇറാന്റെ വാദം യുഎസ് സൈന്യം തള്ളി. അതിനിടെ, യുഎസുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടില്ലെങ്കിലും ചർച്ചകളിൽ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞു. ഇരുപക്ഷവും തമ്മിൽ കൈമാറിയ രേഖകൾ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം






































