ന്യൂയോർക്ക്: അർബുദ ചികിൽസാ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാ രോഗികളുടെയും അസുഖം ഭേദമായി. മലാശയ അർബുദം ബാധിച്ച 18 രോഗികളാണ് പൂർണമായും രോഗമുക്‌തരായതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട് ചെയ്യുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം. ഡോസ്‌ടാർലിമാബ് എന്ന മരുന്ന് ആറ് മാസം കഴിച്ചതിന് ശേഷം എല്ലാ രോഗികളുടെയും അർബുദ രോഗങ്ങൾ അപ്രത്യക്ഷമായെന്നും ന്യൂയോർക് ടൈംസ് റിപ്പോർട് ചെയ്യുന്നു.
18 കാൻസർ രോഗികളെ മാത്രം ഉൾപ്പെടുത്തി വളരെ ചെറിയ ക്‌ളിനിക്കൽ പരീക്ഷണമാണ് നടത്തിയത്. 18 രോഗികൾക്കും ഒരേ മരുന്നാണ് നൽകിയത്. ആറ് മാസത്തിനിടെ ഓരോ മൂന്ന് ആഴ്‌ചകളിലാണ് ഇവർക്ക് മരുന്ന് നൽകിയത്. എല്ലാ രോഗികളിലും അർബുദം പൂർണമായി ഭേദമായി. എൻഡോസ്‌കോപിയിലും പെറ്റ്, എംആർഐ സ്‌കാനുകളിലും അർബുദം കണ്ടെത്താനായില്ല.
മലാശയ അർബുദത്തിന് കീമോതെറാപ്പിയും ശസ്‌ത്രക്രിയയും അടക്കമുള്ള ചികിൽസകൾ നടത്തിയ 18 രോഗികളാണ് ക്‌ളിനിക്കൽ പരീക്ഷണത്തിന്റെ ഭാഗമായത്. രോഗം ഭേദമാകുമെന്ന് ആരും വിശ്വസിച്ചിരുന്നില്ലെന്നും ചികിൽസാ പരീക്ഷണത്തിന് ശേഷവും തുടർ ചികിൽസ ആവശ്യമായി വരുമെന്നാണ് എല്ലാവരും കരുതിയിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
അർബുദ ചികിൽസാ ചരിത്രത്തിൽ ആദ്യമായാണ് ഇത് സംഭവിക്കുന്നതെന്ന് ന്യൂയോർക്കിലെ മെമ്മോറിയൽ സ്‌ളോൺ കേറ്ററിംഗ് കാൻസർ സെന്ററിലെ ഡോ.ലൂയിസ് എ ഡയസ് പറഞ്ഞു. ആദ്യമായാണ് ഇങ്ങനെയൊരു വാർത്ത കേൾക്കുന്നതെന്ന് പഠനത്തിൽ പങ്കാളിയായ കാലിഫോർണിയ സർവകലാശാല അർബുദ വിദഗ്‌ധൻ ഡോ. അലൻ പി വെനോക്കും പ്രതികരിച്ചു.
Most Read: കടത്തിയത് ഒരു പെട്ടി കറൻസി, പിന്നിൽ മുഖ്യമന്ത്രിയും കുടുംബവും; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ