കൊച്ചി: സ്വർണക്കടത്ത് കേസിൽ നിർണായക വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. കേസുമായി ബന്ധമുള്ളവരിൽ നിന്ന് ഭീഷണിയുണ്ടെന്നും തന്റെ ജീവൻ അപകടത്തിലായതിനാലാണ് രഹസ്യമൊഴി നൽകിയതെന്നും സ്വപ്‍ന പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻമന്ത്രി കെടി ജലീൽ എന്നിവർക്കെതിരെ രഹസ്യമൊഴി നൽകിയതായും സ്വപ്‍ന പറഞ്ഞു.
‘മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സിഎം രവീന്ദ്രൻ, മുൻമന്ത്രി കെടി ജലീൽ, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവർ എന്തൊക്കെ ചെയ്‌തെന്നുമുള്ളത് രഹസ്യമൊഴിയിൽ നൽകിയിട്ടുണ്ട്. 2016ൽ മുഖ്യമന്ത്രി ദുബായിൽ പോയ സമയത്താണ് ശിവശങ്കർ എന്നെ ആദ്യമായി ബന്ധപ്പെടുന്നത്. അന്ന് ഞാൻ കോൺസുലേറ്റിൽ സെക്രട്ടറി ആയിരുന്നു. മുഖ്യമന്ത്രി ബാഗ് മറന്നു. എത്രയും പെട്ടെന്ന് എത്തിക്കണമെന്നായിരുന്നു ആവശ്യം. കോൺസുലേറ്റിലെ ഡിപ്‌ളോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതിൽ കറന്സിയായിരുന്നു. കോൺസുലേറ്റിലെ സ്‌കാനിങ് മെഷീനിൽ ആ ബാഗ് സ്‌കാൻ ചെയ്‌തിരുന്നു. അങ്ങനെയാണ് കറൻസിയാണെന്ന് മനസിലാക്കിയത്. അവിടെ നിന്നാണ് ഇതെല്ലാം തുടങ്ങുന്നത്’; സ്വപ്‍ന പറയുന്നു.
നിരവധി തവണ കോൺസുൽ ജനറലിന്റെ വീട്ടിൽ നിന്ന് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം ബിരിയാണി പാത്രങ്ങൾ ക്‌ളിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതിൽ ബിരിയാണി മാത്രമല്ല ലോഹവസ്‌തുക്കളും ഉണ്ടായിരുന്നു. തന്റെ മൊഴികളിൽ വ്യത്യസ്‌തമായി ഒന്നുമില്ല. ആരെയും വലിച്ചിഴക്കാനോ മറ്റോ തനിക്ക് അജണ്ടയില്ല. അന്വേഷണം കാര്യക്ഷമമാക്കണം.
ഇവരുടെ ഇടപെടൽ എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടത്. താൻ എവിടെയും പോകുന്നില്ല. എല്ലാം മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറയും. രഹസ്യമൊഴിയിലെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകില്ല. കോടതിയെ ബഹുമാനിക്കണം. നിങ്ങളല്ലേ സ്വപ്‌ന സുരേഷിനെ സ്വപ്‌ന സുരേഷ് ആക്കിയത്. ബാക്കി നിങ്ങൾ അന്വേഷിക്കൂ എന്നും സ്വപ്‌ന മാദ്ധ്യമങ്ങളോട് പറഞ്ഞു.
Most Read: ട്രാൻസ് അഭിനേത്രി നേഹക്ക് അന്തർദേശീയ വേദിയിൽ ആദരം